തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളത്തില്‍ അതിതീവ്ര മഴയുടെ സാധ്യതയും ചില ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡാമുകള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി.
ഡാമുകളിലെ നീരൊഴുക്കും ജലനിരപ്പും നിരീക്ഷിച്ചാകും നടപടി.മാത്രമല്ല ചീഫ് സെക്രട്ടറിയുടേയും ദുരന്തനിവാരണ അതോറിറ്റിയുടേയും നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുക്കും.
തമിഴ്നാടിന്റെ അധീനതയിലുള്ള ഡാമുകളിലെ ജലനിരപ്പ് ഇപ്പോള്‍ തന്നെ ഏകദേശം പൂര്‍ണ്ണമായ നിലയില്‍ എത്തിയിരിക്കുന്നതിനാല്‍ ഷോളയാര്‍ ഡാമിന്റെ ഒരു ഷട്ടറും പൊരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ടു സ്ല്യയിസ് ഗേറ്റ് കളും ജില്ലാ ഭരണാധികാരികളുടെ അനുമതിയോടെ തുറന്ന് ചെറിയ തോതില്‍ വെള്ളം ഒഴുക്കിത്തുടങ്ങിയിട്ടുണ്ട്.ഇടമലയാര്‍ ഡാമിന്റെ ഗേറ്റുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയിലും യെല്ലോ അലര്‍ട്ട് നില്ക്കുന്നതിനാല് ബാണാസുരസാഗര്‍ ഡാമില്‍ നിന്നും കുറ്റ്യാടി ഡാമില്‍ നിന്നും ആവശ്യമെങ്കില്‍ ജലം കുറേശ്ശയായി പുറത്തേയ്ക്ക് ഒഴുക്കിക്കളയാന്‍ തീരുമാനിച്ചിട്ടുണ്ട്.
ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കണക്കിലെടുത്താകും പമ്പ, കക്കി ഡാമുകളില്‍ ജലം പുറത്തേയ്ക്ക് ഒഴുക്കുക.
ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ടും, അതി തീവ്ര മഴയും പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ജലനിരപ്പ് 2403 അടിയേക്കാള്‍ 15 അടി കുറവാണെങ്കില്‍ പോലും കുറേശ്ശയായി വെള്ളം ഒഴുക്കി വിടണമെന്നും തീരുമാനിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ പ്രളയ സമയത്ത് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്ന് വിട്ടത് ജില്ലാ കലക്ടറുടെ അനുമതി തേടാതെയാണെന്ന വിവാദം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഏതു സാഹചര്യത്തിലും ഡാമുകള്‍ തുറക്കുന്നതിനു മുന്‍പായി ജില്ലാ ഭരണാധികാരികളെയും ദുരന്തനിവാരണ അതോറിറ്റിയെയും അറിയിച്ചു മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: