തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ന്യൂനമര്‍ദ അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ പരിഗണിച്ച് ഡാമുകളുടെ ജലനിരപ്പില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ജലവിഭവ വകുപ്പും കെഎസ്ഇബിയും ഡാമുകളിലേക്ക് എത്തുന്ന ജലവും നിലവിലെ സ്ഥിതിയും നിരീക്ഷിക്കണം. ഡാമുകളുടെ നിയന്ത്രണത്തിന് രൂപരേഖ തയാറാക്കി സര്‍ക്കാരിന് നല്‍കണം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നിര്‍ദേശിച്ചു. ഡാമുകള്‍ നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ കളക്ടര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തണം. മുന്‍കൂട്ടി ജില്ലാ കളക്ടര്‍മാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷമേ ഡാമുകള്‍ തുറക്കാവൂ.
തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ ഡാമുകളും പരമാവധി സംഭരണ ശേഷിക്കടുത്താണ്. അതിനാല്‍ ഇവ മുന്‍കൂട്ടി തുറന്ന് വിടാന്‍ നിര്‍ദേശിക്കണമെന്ന് കേന്ദ്ര ജല കമ്മീഷനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. ഷോളയാര്‍ അണക്കെട്ടിലെ ജലനിരപ്പ്, കുറച്ച് നിര്‍ത്താന്‍ നടപടി സ്വീകരിക്കാന്‍ കെഎസ്ഇബിയോട് നിര്‍ദേശിച്ചു.
കെഎസ്ഇബിയുടെയും ജലവിഭവ വകുപ്പിന്റെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹഫോണുകള്‍ നല്‍കും. ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിലെ ഉപഗ്രഹഫോണ്‍, കക്കി-ആനത്തോട് ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് താല്‍ക്കാലികമായി, 10 വരെ നല്‍കും. തീരരക്ഷാസേനാ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും അറബിക്കടലില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മൈക്കിലൂടെയും റേഡിയോ വഴിയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; മൂന്നു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്
ചെന്നൈ: അടുത്ത മൂന്നു ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത മുന്‍നിര്‍ത്തി കേരളം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ കൂടുതല്‍ ശക്തമാകുന്ന ഒക്ടോബര്‍ ഏഴിനാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂനമര്‍ദത്തെത്തുടര്‍ന്ന് അറബിക്കടലില്‍ രൂപപ്പെടുന്ന കൊടുങ്കാറ്റാവും മഴയ്ക്ക് കാരണമാകുകയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കര്‍ണാടകത്തിന്റെ തീരപ്രദേശങ്ങള്‍ , ലക്ഷദ്വീപ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
കടല്‍ത്തീരത്ത് ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ നാളെയും മറ്റന്നാളും കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയിലും തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിലും ഇന്നലെ ശക്തമായ മഴപെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: