തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പേരില്‍ കോടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകുമ്പോള്‍ ഈ തുകകള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കില്ലെന്ന വാദഗതിക്ക് ശക്തിയേറുന്നു. മുന്‍ ഇടത് എംഎല്‍എയുടെ കാര്‍ വായ്പയും സ്വര്‍ണ വായ്പയും അടച്ചുതീര്‍ക്കാന്‍ ലക്ഷങ്ങള്‍ നല്‍കിയത് ദുരിതാശ്വാസനിധിയില്‍ നിന്ന്. മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍നായരുടെ കാര്‍ വായ്പയും സ്വര്‍ണവായ്പയും അടച്ചുതീര്‍ക്കുന്നതിന് നല്‍കിയത് 8,66,697 രൂപയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം അനുവദിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ട്. കരള്‍രോഗങ്ങള്‍ ക്യാന്‍സര്‍ തുടങ്ങി ഗുരുതരരോഗങ്ങള്‍ ബാധിച്ചവര്‍, പ്രകൃതി ക്ഷോഭങ്ങളില്‍ നഷ്ടം സംഭവിച്ചവര്‍ എന്നിവര്‍ക്ക് തുക നല്‍കാം. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ളവര്‍ക്കാണ് പരിഗണന. മുഖ്യമന്ത്രിക്ക് നേരിട്ട് മൂന്നു ലക്ഷം വരെ അനുവദിക്കാം. അതിനു മുകളില്‍ അനുവദിക്കണമെങ്കില്‍ മന്ത്രിസഭ തീരുമാനിക്കണം. വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, കളക്ടര്‍ എന്നിവരുടെ റിപ്പോര്‍ട്ട് വേണം. എന്നാല്‍ മുന്‍ എംഎല്‍എയുടെ വായ്പയ്ക്ക് ഇതിന്റെ ആവശ്യമൊന്നുമുണ്ടായില്ല. മന്ത്രിസഭായോഗത്തില്‍ ഔട്ട് ഓഫ് അജണ്ടയായി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
രാമചന്ദ്രന്‍നായരുടെ ചികിത്സയ്ക്ക് 30 ലക്ഷത്തോളം രൂപ നല്‍കിയിരുന്നു. എഞ്ചിനീയറിങ് ബിരുദധാരിയായ മകന് പിഡബ്ലിയുഡില്‍ അസി. എഞ്ചിനീയറായി ജോലിയും നല്കി. ഇതിനു പുറമെയാണ് നിയമസഭയില്‍ നിന്ന് കാര്‍ വാങ്ങാന്‍ എടുത്ത ആറു ലക്ഷം രൂപയുടെ വായ്പയും എസ്ബിടി, ധനലക്ഷ്മി, കോര്പ്പറേഷന് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നെടുത്ത 2,66,697 ലക്ഷം രൂപയുടെ സ്വര്‍ണവായ്പയും ദുരിതാശ്വാസ നിധിയില്‍ നിന്ന് കൊടുത്തുതീര്‍ക്കാന്‍ തീരുമാനിച്ചത്. വീട് പണിയുന്നതിന് സാധനമെടുത്ത വകയില്‍ 2.15 ലക്ഷം രൂപയുടെ കടം ഉണ്ടെന്ന ഡെപ്യൂട്ടി കളക്ടറുടെ റിപ്പോര്‍ട്ടും പരിഗണനയിലാണ്.
മുമ്പ് ഉഴവൂര്‍ വിജയന് മരിച്ചപ്പോഴും അഞ്ച് ലക്ഷം രൂപ ചികിത്സയ്ക്കും 20 ലക്ഷം മക്കളുടെ വിദ്യാഭ്യാസത്തിനും എന്നപേരില്‍ നല്‍കിയിരുന്നു. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ്വാഹനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിനും സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങള്‍ക്കും പുറമെ 20 ലക്ഷംരൂപ ദുരിതാശ്വാസനിധിയില്‍ നിന്നും പ്രത്യേക പരിഗണനയില്‍ നല്‍കിയിരുന്നു. സര്‍ക്കാരിന് താല്‍പ്പര്യമുള്ളവര്‍ക്കായി ദുരിതാശ്വാസഫണ്ട് എങ്ങനെ വേണമെങ്കിലും ചെലവഴിക്കാമെന്നതിന്റെ ഉദാഹരണങ്ങളാണ് ഈ സംഭവങ്ങള്‍. പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് എത്തിയത് 1800 കോടി രൂപയാണ്. ഇത് അനര്‍ഹരുടെ കൈയിലെത്തുമെന്നതിനാലാണ് പ്രത്യേക അക്കൗണ്ട് തുറക്കണം എന്ന വാദമുന്നയിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: