സംസ്ഥാനത്ത് അതിക്രമങ്ങള്‍ക്കെതിരെ കുട്ടികള്‍ക്ക് സഹായമെത്തിക്കാനുള്ള ഔദ്യോഗിക സംവിധാനമായ ചൈല്‍ഡ് ലൈന്‍ പദ്ധതി പലയിടങ്ങളിലും പ്രവര്‍ത്തനരഹിതമാണ്. പലയിടത്തും മാസങ്ങളായി ഈ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പരാതി. ഇതേ തുടര്‍ന്ന് കുട്ടികള്‍ക്ക് അവകാശപ്പെട്ട സഹായ -സേവനങ്ങള്‍ നിഷേധിക്കപ്പെടുന്നു. ബന്ധപ്പെട്ടവരെ പലതവണ വിവരം ധരിപ്പിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഫോണ്‍ വിളിച്ചാല്‍ കിട്ടുന്നതല്ലാതെ മറ്റൊരു സേവനവും ഉറപ്പാക്കാന്‍ നിലവില്‍ സാധിക്കുന്നില്ല. വിവിധ പ്രശ്നങ്ങളില്‍ അകപ്പെട്ട കുട്ടികളെയും അവരെ കുറിച്ചുള്ള വിവരങ്ങളും നല്കാന് ചൈല്‍ഡ് ലൈനില്‍ ബന്ധപ്പെട്ടാല്‍ ആവശ്യമായ സേവനം ലഭിക്കാറില്ലെന്നതാണ് പ്രധാന പരാതി. ഇതു സംബന്ധിച്ച് വ്യക്തമായ മറുപടി പറയാന്‍ ചൈല്‍ഡ് ലൈന്‍ ജീവനക്കാരും തയ്യാറല്ല.
വനിത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവിധ ഇടങ്ങളില്‍നിന്ന് ലഭിക്കുന്ന കുട്ടികളെ ചൈല്‍ഡ് ലൈനില്‍ ഏല്‍പ്പിക്കുകയാണ് പതിവ്. ഇത് പ്രവര്‍ത്തനരഹിതമായതോടെ പോലീസ് ഉദ്യോഗസ്ഥരാണ് കൂടുതലും ദുരിതത്തിലായത്. ഒരു ഫോണ്‍ വിളി മാത്രം അകലെയാണ് ചൈല്‍ഡ് ലൈന്‍ സേവനമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുകൊണ്ട് ഒരു ഗുണവും ലഭിക്കുന്നില്ല.
പലയിടത്തും സിഡബ്ല്യുസിയുടെ (ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി) പ്രവര്‍ത്തനവും നിലച്ച മട്ടിലാണ്. അനാഥരായ കുട്ടികളുടെ സംരക്ഷണം, ജീവന് ഭീഷണിയുള്ള കുട്ടികളുടെ സംരക്ഷണം, അസുഖബാധിതരും ചികിത്സകിട്ടാന്‍ വഴിയില്ലാത്തവരുമായ കുട്ടികളുടെ സംരക്ഷണം, ലൈംഗിക ചൂഷണം, ബാലവേല മുതലായവയ്ക്ക് വിധേയരാകുന്ന കുട്ടികളുടെ സംരക്ഷണം എന്നിവയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ചുമതലകള്‍. എന്നാല്‍, സിഡബ്ല്യുസിയുടെ സേവങ്ങള്‍ക്കായി ബന്ധപ്പെട്ടാല്‍ പലപ്പോഴും ജീവനക്കാര്‍ ഇല്ല എന്നാണ് പറയുന്നത്. ഇതോടെ ഇവരുടെ സംരക്ഷണം കുട്ടികള്‍ക്ക് ലഭ്യമാകാത്ത അവസ്ഥയാണുള്ളത്.
പ്രിയ, പുനലൂര്‍
റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു
കഴിഞ്ഞ വര്‍ഷത്തെ റോഡപകടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ സംസ്ഥാനത്ത് അപകടമരണങ്ങള്‍ക്ക് ഇരയാകുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ പെടുന്നവരില്‍ ഏഴുപതു ശതമാനവും ഇരുചക്ര-കാല്‍നട യാത്രക്കാരാണ്.
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതില്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായെ പറ്റൂ. ദേശീയപാത ഉള്‍പ്പെടെയുള്ള റോഡിനരികില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍, പരസ്യ ബോര്‍ഡുകള്‍, റോഡിലേക്ക് കടന്നുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ എന്നിവ കര്‍ശനമായും നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കണം.
ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ യഥാസമയങ്ങളില്‍ പരിശോധയ്ക്ക് വിധേയമാക്കണം. ആവശ്യമായ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കാനും അധികൃതര്‍ തയ്യാറാവണം. എങ്കില്‍ മാത്രമേ ഒരു പരിധിവരെയെങ്കിലും അപകടങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയൂ.
വിഷ്ണു, കണ്ണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: