ശബരിമലയില്‍ യുവതികളുടെ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷിയുടെ പ്രസ്താവന, ജന്മഭൂമിയുടെ നിലപാട് എന്നിവ സംബന്ധിച്ച് വിവിധ തലങ്ങളില്‍നിന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള വിശദീകരണമാണ് ഈ കുറിപ്പ്:
സുരേഷ് ജോഷി പറഞ്ഞതെന്ത്?
”ശബരിമല ക്ഷേത്രത്തെ സംബന്ധിച്ചു അടുത്തിടെ ഉണ്ടായ കോടതിവിധി രാജ്യമെമ്പാടും പ്രതികരണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഭാരതത്തില്‍ പല പ്രദേശങ്ങളില്‍ നിലവിലുള്ളതും ഭക്തജനങ്ങള്‍ പിന്തുടരുന്നതുമായ എല്ലാ ആചാരങ്ങളേയും ഞങ്ങള്‍ ആദരിക്കുന്നു. ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിയും മാനിക്കപ്പെടണം. ശബരിമലയിലെ പ്രശ്നം അവിടത്തെ ക്ഷേത്രാചാരങ്ങളും, സ്ത്രീകളടക്കമുള്ള ദശലക്ഷക്കണക്കിനുള്ള ഭക്തജനങ്ങളുടെ വികാരവും വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. കോടതിവിധിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഭക്തജനങ്ങളുടെ ഈ വൈകാരികബന്ധം ഒരു കാരണവശാലും അവഗണിക്കപ്പെട്ടുകൂടാ.
ഭക്തജനങ്ങളുടെ വികാരങ്ങളെ കണക്കിലെടുക്കാതെ ഉടനെതന്നെ കോടതിവിധി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് ദൗര്‍ഭാഗ്യകരമാണ്. അധികാരശക്തി ഉപയോഗിച്ച് ആചാരങ്ങളെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധം ഉണ്ടാവുക സ്വാഭാവികം.
കോടതിവിധി ബഹുമാനിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ആദ്ധ്യാത്മിക ആചാര്യന്മാരും സമുദായ നേതാക്കളും ഭക്തജനങ്ങളും അടക്കമുള്ളവര്‍ ഒരുമിച്ചുചേര്‍ന്ന് ഈ വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ഉചിതമായ ഒരു പരിഹാരം- നിയമനടപടികളടക്കം- സ്വീകരിക്കേണ്ടതാണ്. ആരാധനാവകാശം സംബന്ധിച്ച് അവര്‍ക്കുള്ള ആശങ്കകള്‍ ഭക്തിയുടെ സംസ്കാരത്തിന് ഏറ്റവും യോജിച്ച രീതിയില്‍ അധികൃതരെ അറിയിക്കേണ്ടതാണ്. ഇതിന് സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ മാത്രമേ അവലംബിക്കാവൂ.”
ജന്മഭൂമിയുടെ നിലപാട്
പത്രത്തിന്റെ അഭിപ്രായം ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയതു തന്നെയാണ്. ഇക്കാര്യം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടായ സ്ഥിതിക്ക് ഒരിക്കല്‍ക്കൂടി ജന്മഭൂമി അതിന്റെ നിലപാട് അടിവരയിട്ട് പറയട്ടെ.
ഒന്ന്: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമോ എന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ ആദ്ധ്യാത്മികാചാര്യന്മാര്, സമുദായ നേതാക്കള്‍ ഭക്തജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അഭിപ്രായ സമന്വയം ഉണ്ടാകണം.
രണ്ട്: പ്രാദേശികമായി നിലനില്ക്കേണ്ട ആചാരാനുഷ്ഠാനങ്ങള്‍ ആദരിക്കപ്പെടണം. ഭക്തജനങ്ങളുടെ വിശ്വാസങ്ങളും വികാരങ്ങളും പരിഗണിക്കാതെ അധികാരങ്ങള്‍ ഉപയോഗിച്ച് ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തുന്നത് ഭക്തജനങ്ങളുടെ ശക്തമായ എതിര്‍പ്പിന് സ്വാഭാവികമായും കാരണമാകും.
മൂന്ന്: സുപ്രീംകോടതി വിധി മാനിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഒരു വലിയ വിഭാഗം ജനങ്ങളുടെ വിശ്വാസവും വികാരവും കണക്കിലെടുക്കാതെ തിടുക്കപ്പെട്ട് നിലവിലുള്ള ആചാരക്രമങ്ങളെ ഇല്ലായ്മ ചെയ്യുന്നത് ശരിയല്ല. പരിഷ്കരണങ്ങള്‍ ആവശ്യമാണെങ്കില്‍ ആകാം. എന്നാല്‍ ഈ പരിഷ്കരണം സമൂഹത്തിന്റെ അംഗീകാരത്തോടെയായിരിക്കണം. അടിച്ചേല്‍പ്പിക്കുന്നതാകരുത്.
നാല്: അതേസമയം, സമൂഹത്തിലെ വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രസിദ്ധീകരിക്കേണ്ട ധാര്‍മ്മിക ചുമതല ജന്മഭൂമിക്കുണ്ട്. ജസ്റ്റിസ് കെ.ടി. തോമസ്, സ്വാമി ചിദാനന്ദപുരി, അഡ്വ. കെ.രാംകുമാര്‍ തുടങ്ങിയവരുടേയും വിവിധ മത, സാമൂഹ്യ സംഘടനാ നേതാക്കളുടേയും അഭിപ്രായങ്ങള്‍ ജന്മഭൂമിയില് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഹിന്ദുസമൂഹത്തിലെ തന്നെ മറ്റൊരു വിഭാഗം കോടതിവിധിയെ ന്യായീകരിക്കുന്നവരുമാണെന്ന വസ്തുത കാണാതിരിക്കരുത്. അവരുടെ കാഴ്ചപ്പാടും പ്രസിദ്ധീകരിക്കേണ്ടതാണെന്നു ഞങ്ങള്‍ കരുതുന്നു. ഇതിനര്‍ത്ഥം ആ കാഴ്ചപ്പാട് ജന്മഭൂമി സ്വീകരിക്കുന്നു എന്നല്ല.
ശബരിമല പ്രശ്നത്തില്‍ പത്രത്തിന്റെ നിലപാട് സുവ്യക്തമാണ്. അത് തന്നെയാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രകടിപ്പിച്ചിട്ടുള്ളതും. ജന്മഭൂമി, ഹിന്ദുഐക്യത്തിനും രക്ഷയ്ക്കും വേണ്ടി നിലനില്‍ക്കുന്ന പത്രമാണ്. അക്കാര്യത്തില്‍ സംശയത്തിന്റെ ആവശ്യമേയില്ല.
കെ.ആര്. ഉമാകാന്തന്‍,
ജന്മഭൂമി മാനേജിങ് എഡിറ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: