‘പ്രിയപ്പെട്ട മോദി സാഹിബ്’ എന്ന സംബോധനയോടെയാണ് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചത്. ‘ഭീകരവാദം, വ്യാപാരം , മനുഷ്യാവകാശ പ്രശ്നങ്ങള്‍, മതം, വിനോദസഞ്ചാരം ഇവയില്‍ തുറന്ന ചര്‍ച്ചയ്ക്ക് പാകിസ്ഥാന് തയ്യാറാണ് എന്നതായിരുന്നു കത്തിന്റെ സാരാംശം. ഭാരതം കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ തുറന്നുകാട്ടിയതിന്റെ ഫലമായി അന്താരാഷ്ട്ര സമൂഹം പാകിസ്ഥാനില്‍ നിന്നകന്നു. അതോടെ ചൈനയുമായി കൂടുതല്‍ അടുത്ത പാക്കിസ്ഥാന് അവരുടെ വായ്പാ നയതന്ത്രത്തില്‍ അകപ്പെട്ടു. ഭാരതത്തിന്റെ സുഹൃത്തായാല്‍ കൂടുതല്‍ സുഹൃത് രാജ്യങ്ങളെ നേടാം എന്ന തിരിച്ചറിവ് പാക്കിസ്ഥാനുണ്ടായി എന്ന് വേണം കരുതാന്‍. ചൈനയുടെ നിയന്ത്രണത്തില്‍ നിന്നുള്ള മോചനവും അവര്‍ ലക്ഷ്യം വയ്ക്കുന്നു.
പാക്കിസ്ഥാന് ഇന്നൊരു കടക്കെണിയിലൂടെ നീങ്ങുകയാണ്. പ്രതിസന്ധിയുടെ പ്രധാന കാരണം ചൈനയുടെ കെണിയില്‍പ്പെട്ടതാണ്. അവികസിത – വികസ്വര രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനെന്ന പേരില്‍ വന്‍ പലിശയ്ക്കു വായ്പനല്‍കി കടക്കെണിയിലാക്കി ചൊല്‍പ്പടിക്കു നിര്‍ത്തുന്ന തന്ത്രം വിദഗ്ധമായി പയറ്റുന്ന രാജ്യമാണ് ചൈന. ആ തന്ത്രത്തിലാണ് പാക്കിസ്ഥാന് അകപ്പെട്ടത്.
ചൈനയും പാക്കിസ്ഥാനും തമ്മില്‍ എഴുപത് വര്‍ഷത്തോളം നീളുന്ന ബന്ധമുണ്ട്. അടുത്തകാലത്തായി അമേരിക്കയും പാക്കിസ്ഥാനും അകന്നതു ചൈനയുടെ ആഗോള താല്‍പ്പര്യത്തിന്റെ ഫലമാണ്. ചൈന- പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴി പാക്കിസ്ഥാന് – ചൈന ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു. 2005ലെ സ്വതന്ത്ര വ്യാപാര കരാറിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുമുണ്ടായിരുന്ന വ്യാപാര ബന്ധത്തില്‍ വന്‍ തോതില്‍ കുതിച്ചു ചാട്ടമുണ്ടായി. 2013ല്‍ രൂപം നല്കിയ 75 ബില്യണ്‍ യു. എസ് ഡോളര്‍ പദ്ധതിയായ സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ ചൈനയെയും പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന ഒട്ടേറെ ദേശിയ പാതകളും റെയില്‍വേ ലൈനുകളും ഗ്യാസ് പൈപ്പ് പദ്ധതികളും ബിസ്സിനസ്സ് പാര്‍ക്കുകളും ഉള്‍പ്പെടുന്നു. പാക്കിസ്ഥാന്റെ വൈദ്യുത ഊര്‍ജ്ജത്തിനായുള്ള നിക്ഷേപങ്ങളും ചൈന ഇവിടെ നടത്തിയിട്ടുണ്ട്. ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യ മുതല്‍ പാക്ക് അധീന കശ്മീരിലെ ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍ വഴി പാക്കിസ്ഥാന്റെ പടിഞ്ഞാറന്‍ തീരത്തുള്ള ചൈനീസ് അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ഗൗഡാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഈ പദ്ധതി മേഖലയിലെ ചൈനീസ് സാന്നിധ്യം വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഇതു ഭാരതത്തിന്റെ സുരക്ഷയ്ക്കും കശ്മീര്‍ പ്രശന പരിഹാരത്തിനും ഭീഷണി ഉയര്‍ത്തുന്നതാണ്.
ചൈനയുടെ കടന്നു വരവിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് ഈ മേഖലയില്‍ ഭാരതത്തിന്റെ സ്വാധീനം കുറയ്ക്കുകയെന്നതാണ്. ഇതിന്റെ ഫലമെന്നോണം കോടിക്കണക്കിനു ഡോളറുകള്‍ പാക്കിസ്ഥാന് വായ്പയായി ലഭിക്കുകയും രാജ്യത്തിന്റെ വിദേശ കടം 95 ബില്യണ്‍ യുഎസ് ഡോളറില്‍ എത്തുകയും ചെയ്തു. ഇതോടെ, ജപ്പാനെ മറികടന്ന് പാക്കിസ്ഥാന് ഏറ്റവും കൂടുതല്‍ കടം നല്കുന്ന രാജ്യമായി ചൈന മാറി. പാക്കിസ്ഥാന്റെ ആകെയുള്ള കടത്തിന്റെ അഞ്ചിലൊന്ന് വരുമിത്. പാക്കിസ്ഥാന് നല്‍കിയിരിക്കുന്ന 18.5 ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പ 2024 ആകുന്നതോടെ പാകിസ്ഥാന് 100 ബില്യണ്‍ യുഎസ് ഡോളറായി തിരിച്ചടക്കേണ്ടി വരും. എന്നാല്‍, പാക്കിസ്ഥാന്റെ ഇന്നത്തെ സാമ്പത്തിക നിലയനുസരിച്ചു 25 മുതല്‍ 40 വര്‍ഷത്തോളം എടുക്കും ഈ തുക അടച്ചു തീര്‍ക്കാന്‍.
ഇരു രാജ്യങ്ങളും ഒപ്പുവെച്ച 2005ലെ സ്വതന്ത്ര വ്യാപാര കരാറിന്റെ ഫലമായി ചൈനയില്‍ നിര്‍മ്മിക്കുന്ന ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ പാക്കിസ്ഥാന്റെ വിപണിയിലേക്ക് ഒഴുകുകയാണ്. ഇതിന്റെയൊപ്പം പാക്കിസ്ഥാന് സര്‍ക്കാര്‍ ചൈനീസ് കമ്പനികള്‍ക്ക് നല്കുന്ന നികുതി ഇളവും തദ്ദേശീയ വ്യവസായത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വിപണി കയ്യടക്കിയതോടെ അഞ്ചു വര്‍ഷത്തിനിടയില്‍ പാകിസ്ഥാന്റെ കയറ്റുമതി 20 ശതമാനമായി കുറഞ്ഞു. കുറഞ്ഞ കാലയളവിനുള്ളില്‍ പാക്കിസ്ഥാനിലെ 200 ഓളം തുണി മില്ലുകള്‍ ആണ് പൂട്ടേണ്ടി വന്നത്. രാജ്യത്തിന്റെ വിദേശ കരുതല്‍ ധനം 2017 ല്‍ 16.4 ബില്യണ്‍ യുഎസ് ഡോളറുണ്ടായിരുന്നത് 9 ബില്യണ്‍ യുഎസ് ഡോളറായി കുറഞ്ഞു.
സാമ്പത്തിക ഇടനാഴിയില്‍ പണം മുടക്കുന്നത് ചൈനയായതുകൊണ്ടുതന്നെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചുമതല ചൈനീസ് കമ്പനികള്‍ക്കും ചൈനീസ് തൊഴിലാളികള്‍ക്കുമാണ്. തദ്ദേശീയ കമ്പനികള്‍ക്കും ജനങ്ങള്‍ക്കും യാതൊരുവിധ പങ്കാളിത്തവും ഗുണവും ലഭിക്കുന്നില്ല. എല്ലാ വിധത്തിലും നേട്ടം കൊയ്യുന്നത് ചൈനയാണ്.
ഓരോ കാലത്തും വിവിധ ശക്തികളുടെ കളിപ്പാവയായി മാറിയ ചരിത്രം പാക്കിസ്ഥാനുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തില്‍ അമേരിക്കയുടെ സാമ്പത്തിക സൈനിക സഹായങ്ങള്‍ പാക്കിസ്ഥാന് ലഭിച്ചിരുന്നു. ഭീകരവാദ ഗ്രൂപ്പുകളുടെയും ഇപ്പോള്‍ ചൈനയുടെയും സഹായവും ലഭിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ ഭീകര വാദത്തിനെതിരായ അമേരിക്കന്‍ ഇടപെടലില്‍ പാക്കിസ്ഥാന്റെ സഹായം ലഭിക്കുന്നതിനായി സഖ്യരാജ്യങ്ങള്‍ക്കു നല്കുന്ന സാമ്പത്തിക സഹായത്തിന്റെ ഭാഗമെന്നോണം അമേരിക്ക 2002 – 2015 കാലഘട്ടത്തിനിടയില്‍ 32 ബില്യണ്‍ യു എസ് ഡോളറാണ് പാക്കിസ്ഥാന് നല്‍കിയത്. ഈ പണം ഉപയോഗിച്ചാണ് പാക്കിസ്ഥാന് തങ്ങളുടെ അതിര്‍ത്തിയിലെ ഒരു ലക്ഷത്തോളം വരുന്ന സൈന്യത്തെ നിലനിര്‍ത്തിയിരുന്നത്. കുറഞ്ഞു വരുന്ന അമേരിക്കന്‍ ബന്ധം 2011 ല്‍ പാക്ക് സംരക്ഷണയിലായിരുന്ന ഒസാമ ബിന്‍ ലാദനെ അമേരിക്ക കൊലപ്പെടുത്തിയതിനു ശേഷം മോശമായി. തുടര്‍ന്ന് അമേരിക്കയില്‍ അധികരത്തിലേറിയ ട്രംപ് ഭരണകൂടം 2016ല്‍ പാകിസ്ഥാന് നല്‍കേണ്ടിയിരുന്ന 300 മില്യണ്‍ യുഎസ് ഡോളറിന്റെ സഹായം പിന്‍വലിച്ചു. ഇതോടെ പാക് ബന്ധത്തില്‍ അമേരിക്കയുണ്ടാക്കിയ വിടവ് പൂര്‍ണമായും ചൈന സ്വന്തമാക്കി.
അമേരിക്ക -ചൈന വ്യാപാര യുദ്ധം തുടരുന്നതിനാലും ചൈന – പാകിസ്ഥാന് സാമ്പത്തിക ഇടനാഴിയില്‍ പാകിസ്ഥാന് ചൈനയുമായി സഹകരിക്കുന്നതു കൊണ്ടും വായ്പ്പ നല്കുന്നതില് അമേരിക്കയ്ക്ക് താല്പര്യമുണ്ടാകില്ല. അതുകൊണ്ടുതന്നെ വായ്പ്പ നല്‍കുന്നത് അമേരിക്ക ഇടപെട്ടു തടയുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ഇമ്രാന് ഖാന് വരും നാളുകളില്‍ എടുക്കുന്ന തീരുമാനം ചൈനയോടൊപ്പമോ അമേരിക്കയിടൊപ്പമോ എന്നുള്ളത് നിര്‍ണായകമാകും.
അന്താരാഷ്ട്ര നാണയ നിധിയെ ആശ്രയിക്കാതെ തന്നെ ചൈനയില്‍നിന്നും സൗദി അറേബ്യയില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള ശ്രമവും പാകിസ്ഥാന് നടത്തുന്നുണ്ട്. സൗദിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ഡെവലപ്പ്മെന്റ് ബാങ്ക് പാകിസ്ഥാന് 4 ബില്യണ്‍ യു.എസ് ഡോളറാണ് നല്‍കുന്നത്. ആഭ്യന്തര ഉല്പാദനം കൂട്ടാനായി തദ്ദേശീയ വ്യവസായത്തിനും കൃഷിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുകയും നികുതി വരുമാനം വര്‍ധിപ്പിക്കാനും ഭരണകൂടം ശ്രമിച്ചാല്‍ മാത്രമേ പാക്ക് സമ്പദ് വ്യവസ്ഥയ്ക്ക് കരകയറാന്‍ സാധിക്കൂ.
ഭാരത വിരുദ്ധതയില്‍ നിന്നുകൊണ്ട് എല്ലാ ശക്തികളുമായും കൂട്ടുകൂടാന്‍ മടിയില്ലാതിരുന്ന പാക്കിസ്ഥാന് അത് മൂലം നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇന്ന് രാജ്യത്തിന്റെ പരമാധികാരം നഷ്ട്ടപ്പെടുന്നൊരു അവസ്ഥയിലെത്തി നില്ക്കുന്നു. ഭീകരവാദ ഗ്രൂപ്പുകളുടെ സ്വാധീനവും നിയന്ത്രണവും ഒരു വശത്തും സൈന്യത്തിന്റെ നിയന്ത്രണം മറുവശത്തും ചൈന അടക്കമുള്ള വിദേശ രാജയങ്ങളുടെ ഇടപെടലും അന്താരാഷ്ട്ര രംഗത്ത് പാകിസ്ഥാന് മേലുള്ള വിശ്വാസം നഷ്ടമാക്കി. ഇവിടെയാണ് ഭാരതത്തിന്റെ പ്രസക്തി. സാമ്പത്തിക നില അടക്കം പ്രതിസന്ധിയിലായ ഈ ഘട്ടത്തില്‍ ഭാരതമടക്കമുള്ള അയല്‍ രാജ്യങ്ങളുടെ വിശ്വാസം നേടിയെടുത്തു പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങളാണ് ഇനി പാക്കിസ്ഥാനു ചെയ്യാവുന്നത്. നിലനില്പിനായി പാക്കിസ്ഥാന് ഇനി ഇന്ത്യയിലേയ്ക്കു നോക്കിത്തുടങ്ങിക്കൂടെന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: