ആര്‍എസ്എസ് ഏതാനും ദിവസം മുന്‍പ് ദല്‍ഹിയില്‍ സംഘടിപ്പിച്ച ‘ഭവിഷ്യ കി ഭാരത്’ എന്ന ആശയ വിനിമയ പരിപാടി വേണ്ടതിലധികം പ്രയോജനം ചെയ്തു എന്നത് വെളിവാക്കുന്ന ഒട്ടനവധി സൂചനകള്‍ കാണുകയുണ്ടായി. ‘ഇന്ത്യയുടെ ഭാവി; ആര്‍എസ്എസ് കാഴ്ചപ്പാട്’ എന്നതായിരുന്നു വിഷയം. സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭഗവത് ആണ് മൂന്നുനാള്‍ വിജ്ഞാന് ഭവനില്‍ നടന്ന പരിപാടിയില്‍ സംസാരിച്ചതും, ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിശദീകരണങ്ങള്‍ നല്കിയതും. സമൂഹത്തിന്റെ വിവിധ തുറകളില്‍ ഔന്നത്യത്തില്‍ നിലകൊള്ളുന്നവരെയാണ് സംഘം ആ പരിപാടിയില്‍ ഉദ്ദേശിച്ചത്. ‘ആര്‍എസ്എസിനെ മനസിലാക്കുക’ എന്ന സന്ദേശവും അത് നല്കി അഥവാ അതും അതിന്റെ ലക്ഷ്യമാവണം. വിദ്യാഭ്യാസ വിചക്ഷണന്മാര്, ഉന്നത ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞന്മാര്, രാഷ്ട്രീയ നേതാക്കള്‍… അങ്ങനെ സമാജത്തിന്റെ ഒരു പരിച്ഛേദം അവിടെയുണ്ടായിരുന്നു.
രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ അവിടെയെത്തിയിരുന്നു. ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ചു നടക്കുന്നവരെയും ക്ഷണിച്ചിരുന്നു; ‘നിങ്ങള്‍ വരൂ, ഞങ്ങളെ മനസ്സിലാക്കൂ’ എന്ന ഒരു സന്ദേശം. അവിടെ പങ്കെടുത്തവരുമായി സാധാരണ നിലക്ക് പിന്നീട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തുടര്‍ന്നും ബന്ധം വെക്കുന്നുണ്ടാവണം. അതാണ് സാധാരണ കാണാറുള്ള സംഘ ശൈലി. ഇത്തരമൊരു പരിപാടി ആര്‍എസ്എസ് സമ്പ്രദായത്തിലുണ്ടായിരുന്നു എന്ന് തോന്നുന്നില്ല. വ്യക്തികളുമായി സമ്പര്‍ക്കം നടത്തുക, അങ്ങനെ വ്യക്തികളെ പ്രസ്ഥാനത്തിലേക്ക് അടുപ്പിക്കുക; മുഖാമുഖമുള്ള ആശയവിനിമയമാണ് അവര്‍ ഉദ്ദേശിച്ചിരുന്നത്.
ആര്‍എസ്എസ് അതിന്റെ തുടക്കകാലം മുതല്‍ പിന്തുടര്ന്നുവന്നിരുന്ന കര്‍മ്മ പദ്ധതി അതാണ്. വിജയദശമി, രക്ഷാ ബന്ധന്, ഗുരുപൂജ തുടങ്ങിയ ഉത്സവങ്ങളിലേക്ക് സര്‍വരെയും ക്ഷണിക്കാറുണ്ട്; മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളുമായി പ്രത്യേകം ആശയവിനിമയം നടത്തുന്നതും മറ്റും കണ്ടിട്ടുമുണ്ട്. മുന്‍കാലങ്ങളില്‍ മാധ്യമങ്ങള്‍ വഴി എന്തെങ്കിലും പ്രചാരം ലഭിക്കുന്നത് പോലും ആവശ്യമില്ല എന്ന നിലപാടായിരുന്നു ആര്‍എസ്എസിന്റെ നേതൃത്വത്തിന്.
എന്നാല്‍ ഇന്നതല്ല; മാധ്യമരംഗത്ത് അതിന്റെ സ്വാധീനവും ശ്രദ്ധയുമൊക്കെ വേണ്ടത്ര ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്; സമൂഹ മാധ്യമങ്ങളിലും സംഘ സാന്നിധ്യം ഇന്ന് പ്രകടമാണ്… അത് വ്യക്തികളിലൂടെ മാത്രമല്ല, സംഘടനാപരമായും പലതും അതിനായി ചെയ്യുന്നു. അപ്പോഴും ഇതുപോലെ ക്ഷണിക്കപ്പെട്ട ഒരു സദസ്സിനെ അഭിസംബോധന ചെയ്യുന്ന ഒരു പദ്ധതി, അതും മൂന്ന് നാള് നീണ്ടത്, പുതിയതാണ്.
ഇതിലൂടെയൊക്കെ ആര്‍എസ്എസ് രാഷ്ട്രത്തിന് നല്കിയ ചില സന്ദേശങ്ങളുണ്ട്. ഇതുവരെ ആര്‍എസ്എസിനെ അടുത്തറിയാത്ത അനവധി പേരിലേക്ക് അതിന് കടന്നുചെല്ലാന്‍ ആയിരിക്കുന്നു എന്നത് തീര്‍ച്ച. അതിര്‍വരമ്പുകള്‍ ഇല്ലാതാവുന്നു, പലര്‍ക്കും. ഇതൊക്കെ തിരിച്ചറിയുമ്പോഴാണല്ലോ പലരിലും വിഷമവും ആശങ്കയുമൊക്കെ ഉടലെടുക്കുക. അത്തരത്തിലൊരു നിരാശയുടെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം (സെപ്റ്റംബര്‍ 26) ‘ഹിന്ദു’ ദിനപത്രത്തില്‍ കണ്ടത്; യോഗേന്ദ്ര യാദവിന്റേതാണ് ലേഖനം. ഹിന്ദു പത്രത്തിന്റെ നിലപാടുകള്‍ വ്യക്തമാണ്; ഇംഗ്ലീഷിലെ ‘ദേശാഭിമാനി’ എന്നൊക്കെ നമ്മുടെ ചില സുഹൃത്തുക്കള്‍ തമാശയായിട്ടാണെങ്കിലും പറയുന്നത് കേട്ടിട്ടുണ്ട്; അത് ഏറെക്കുറെ ശരിയാണ് എന്ന് വ്യക്തമാക്കുന്ന ഒരുപാട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടാവും. അവര്‍ ദേശീയ പ്രസ്ഥാനമായ ആര്‍എസ്എസിനെ വിമര്‍ശിക്കാന്‍, ആക്ഷേപിക്കാന്‍ വേദിയൊരുക്കിക്കൊടുത്തു എന്നതാണ് വിഷയം.
തെരഞ്ഞെടുപ്പ് പഠനങ്ങള്‍ നടത്തുന്ന ഒരാളായാണ് നാം യോഗേന്ദ്ര യാദവിനെ കണ്ടിരുന്നത്. പിന്നീട് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായി; ഏറെ താമസിയാതെ ആ പാര്‍ട്ടിയില്‍ നിന്ന് പുറന്തള്ളപ്പെട്ടു. ഇപ്പോള്‍ സ്വന്തം നിലക്ക് ഒരു ബാനറുമായി നടക്കുന്ന അദ്ദേഹത്തിനൊപ്പം എത്രയാള്‍ക്കാരുണ്ട് എന്നത് കണക്കാക്കാന്‍ വലിയ വിഷമമൊന്നും ഉണ്ടാവില്ല. അത്രക്ക് ദുര്‍ബലമായ ഒരു സംഘടനയാണത്. പറഞ്ഞുവന്നത്, ഏറ്റെടുത്ത തൊഴിലിലും രൂപീകരിച്ച പാര്‍ട്ടിയിലും ഒക്കെ പരാജയപ്പെട്ട ഒരു വ്യക്തിയെക്കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ-ദേശീയ സംഘടനയെ അധിക്ഷേപിക്കാന്‍ ആ പത്രം മഷിനിരത്തി എന്നാണ്.
അതൊക്കെ പോട്ടെ; അതുകഴിഞ്ഞ് ആ നെടുങ്കന്‍ ലേഖനത്തില്‍ നിരത്തുന്ന വാദഗതികളോ?. അതാണ് ഖേദകരം. യാഥാര്‍ഥ്യങ്ങളുമായി, വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍. ആര്‍എസ്എസ് വിമര്‍ശനത്തിന് അതീതമാണ് എന്നൊന്നും ഞാന്‍ കരുതുന്നില്ല. പൊതു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമെന്ന നിലക്ക് അതും അതിന്റെ നേതാക്കളും വിമര്‍ശനത്തിന് വിധേയമാണ്; പക്ഷേ അതൊക്കെ സാമാന്യമായി സത്യവുമായി അടുത്തുനിന്നില്ലെങ്കിലും കുറെയെങ്കിലും വസ്തുതാപരമാവണ്ടേ?.
തന്റെ ലേഖനത്തില്‍ ആര്‍എസ്എസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും അത് എന്തോ വലിയ അപകടകാരിയാണ് എന്ന് വിശദീകരിക്കാനുമാണ് ലേഖകന്‍ വൃഥാ ശ്രമിച്ചിരിക്കുന്നത്. ഈ മഹാപ്രസ്ഥാനത്തിന്റെ ജന്മം, അതുമായി ആശയപരമായി ചേര്‍ന്ന് നിന്നിരുന്നവരുടെ നിലപാടുകള്‍ എന്നിവയെയൊക്കെ ചോദ്യം ചെയ്യുന്നുമുണ്ട്. രണ്ടു കാര്യങ്ങള്‍ ആദ്യമേ പരിശോധിക്കാം. വിശദമായ പ്രതിവാദത്തിന് ഇവിടെ പരിമിതി ഉണ്ട് എന്നതോര്‍ക്കുക; സ്ഥല പരിമിതി. അതുകൊണ്ട് ഓരോ ആക്ഷേപത്തിന്റെയും പൊള്ളത്തരം ചൂണ്ടിക്കാണിക്കാനായി ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കണം എന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. അത്രയേ ഇവിടെ സാധിക്കൂ. ആ ഓരോ വിഷയത്തിലും സുദീര്‍ഘമായ ലേഖനങ്ങള്‍ വേണെങ്കില്‍ ആവാം; അത് പിന്നീട് ചിന്തിക്കേണ്ട കാര്യമാണ്. ഒന്ന് : 1925 ല്‍ ആരംഭിച്ച ആര്‍എസ്എസിന് ഒരു ഘട്ടത്തിലും ദേശീയ പ്രസ്ഥാനവുമായി, സ്വാതന്ത്ര്യസമരവുമായി, ബന്ധമില്ല എന്ന ആക്ഷേപമാണ്; കുറെ നാളായി നമ്മുടെ കമ്മ്യൂണിസ്റ്റുകാരും ഇറ്റാലിയന്‍ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്നവരുമൊക്കെ ഉന്നയിച്ചു പരാജയപ്പെട്ട കള്ളക്കഥയാണ് അത്. ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റുകാര്‍ അത് മറച്ചുവെക്കാന്‍ മറ്റുള്ളവരെ ആക്ഷേപിക്കുന്നത് ഒരു ശൈലിയാക്കിയതാണ്.
കമ്മ്യൂണിസ്റ്റുകള്‍ വിളമ്പിയത് ചരിത്രബോധമില്ലാത്ത, ദേശീയബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇന്നത്തെ കുറേ കോണ്‍ഗ്രസുകാരും ഏറ്റെടുക്കാറുണ്ട്. അതൊക്കെയാണ് യാദവും ഉദ്ധരിക്കുന്നത്. അത്രയേ അതിന് പ്രസക്തിയുള്ളൂ. എന്നാലും ഒരു വിശദീകരണം ആവശ്യമാണല്ലോ. ആര്‍എസ്എസിനെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട് ആര്‍ക്കും എന്ന് സൂചിപ്പിച്ചു; പക്ഷെ വിമര്‍ശകര്‍ക്ക് ധാര്‍മ്മികമായി ഒരു ചുമതലയുമുണ്ട്. അവരെല്ലാം ആര്‍എസ്എസിനെ ആര്‍എസ്എസിലൂടെ മനസ്സിലാക്കാന്‍ ഒരു ചെറിയ ശ്രമമെങ്കിലും നടത്തണം എന്നതാണത്. യോഗേന്ദ്ര യാദവ് അതിന്, മറ്റ് പതിവ് വിമര്‍ശകരെപ്പോലെ, യാതൊന്നും ശ്രമിച്ചതേയില്ല എന്ന് വ്യക്തം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: