തിരുവനന്തപുരം: ബ്രൂവറികളും ഡിസ്റ്റലറികളും തുടങ്ങാന്‍ അനുമതി നല്‍കിയതിനെച്ചൊല്ലി രാഷ്ട്രീയ രംഗത്തും വീര്യം കൊഴുക്കുന്നു. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ബ്രൂവറിക്ക് അനുമതി നല്‍കിയതെന്നും ഇടതു മുന്നണി പ്രകടനപത്രികയാണ് നടപ്പിലാക്കിയതെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം ദിനംപ്രതി പൊളിയുകയാണ്. ഇടതു മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്കിയതെങ്കില് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അറിയാതെയാണോ എല്‍ഡിഎഫ് പ്രകടന പത്രിക തയ്യാറാക്കിയെതെന്ന വാദം ഉയരുന്നു. വിവാദമായ ഡിസ്റ്റലറി, ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയത് താന്‍ അറഞ്ഞിട്ടില്ലെന്ന് കാനം വ്യക്തമാക്കിയിട്ടുണ്ട്.
ശ്രിചക്രയ്ക്ക് ഡിസ്റ്റലറി അനുവദിക്കാന്‍ സമ്മത പത്രം നല്‍കിയത് മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യ പ്രകാരമാണ്. 2017 ഡിസംബറില്‍ ശ്രീചക്ര ഡിസ്റ്റലറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സമ്മതപത്രത്തിനായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷണന്റെ മുമ്പില്‍ ഫയല്‍ വന്നു. ഏഴുമാസത്തിനു ശേഷമാണ് ഫയല്‍ മന്ത്രി പരിശോധിച്ച് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കുന്നത്. സമ്മതപത്രം നല്‍കരുതെന്ന് അന്നത്തെ അഡിഷണല്‍ ചീഫ് സെക്രട്ടറിയും ഇന്നത്തെ ചീഫ് സെക്രട്ടറിയുമായ ടോം ജോസും ഡെപ്യൂട്ടി സെക്രട്ടറിയും ഈ ഫയലില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ അടുക്കല്‍ ഫയല്‍ എത്തിയപ്പോള്‍ വിയോജനക്കുറിപ്പുകള്‍ കണക്കിലെടുക്കാതെ സമ്മത പത്രം നല്കി. ഇടനിലക്കാര്‍ മുഖേന മദ്യമുതലാളിമാര്‍ പാര്‍ട്ടിയുമായി കരാര്‍ ഉറപ്പിക്കുന്നതിനാണ് ഫയല്‍ ഏഴുമാസം പൂഴ്ത്തി വച്ചതെന്നാണ് പ്രധാന ആരോപണം.
1999 ലെ ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ മദ്യനയമാണ്.
പതിനഞ്ച് വര്‍ഷത്തിനിടയില്‍ വിവിധ സര്‍ക്കാരുകള്‍ ഹൈക്കോടതിയിലും സുപ്രിം കോടതിയിലും ഫയല്‍ ചെയ്തിട്ടുള്ള സത്യവാങ് മൂലങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പുതിയ ഡിസ്റ്റലറികളും ബ്രൂവറികളും തുടങ്ങുന്നതിന് ഇപ്പോള്‍ പുറപ്പെടുവിച്ച നാല് ഉത്തരവുകളിലും 99 ലെ ഉത്തരവ് എക്സൈസ് കമ്മീഷണര്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുമുണ്ട്. ഒരിക്കല്‍ മന്ത്രി സഭാ യോഗത്തില്‍ എടുക്കുന്ന തീരുമാനം മാറ്റണമെങ്കില്‍ വീണ്ടും മന്ത്രി സഭാ യോഗത്തില്‍ കൊണ്ടുവരണം. അതും ഇവിടെ പാലിച്ചില്ല.
മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ നടപടിയെടുക്കും എന്നാണ് എല്‍ഡിഎഫ് പ്രകടന പത്രിക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ഒരു ജനകീയബോധവത്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും. ഡീഅഡിക്ഷന് സെന്ററുകള്‍ സ്ഥാപിക്കും. മദ്യവര്‍ജ്ജനസമിതിയും സര്‍ക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം ഉണ്ടായിരിക്കെ എന്തിനാണ് ജല ചൂഷണത്തിന് ഇടയാക്കുന്ന മദ്യകമ്പനികള്‍ തുടങ്ങുന്നതിന് അനുമതി നല്‍കുന്നത് എന്ന ചോദ്യം പാര്‍ട്ടി അംഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: