തൃശൂര്‍: പി.കെ. ശശിക്കെതിരായ പരാതി പിന്‍വലിക്കാന്‍ യുവതിക്ക് മേല്‍ കടുത്ത സമ്മര്‍ദം. പാര്‍ട്ടി സംസ്ഥാന നേതൃത്വമാണ് പരാതിക്കാരിക്കും വീട്ടുകാര്‍ക്കും മേല്‍ സമ്മര്‍ദം ചെലുത്തുന്നത്. പരാതിയില്‍ ഉറച്ചുനിന്നാല്‍ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാകുമെന്നും പാര്‍ട്ടി താത്പര്യത്തെക്കരുതി പരാതി പിന്‍വലിക്കണമെന്നുമാണ് നിര്‍ദേശം. പിണറായി വിജയന്റെ താത്പര്യപ്രകാരമാണ് സംസാരിക്കുന്നത് എന്ന് വരെ ഇടനിലക്കാരായ പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി സമ്മര്‍ദം ശക്തമായതോടെ യുവതിയും കുടുംബവും കടുത്ത പ്രതിസന്ധിയിലാണ്. മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമുള്ള ഇടപെടലുകള്‍ വന്നതോടെ യുവതിക്ക് പിന്തുണയുമായി നിലയുറപ്പിച്ചിരുന്നവര്‍ നിശ്ശബ്ദരായി. പരാതിയുമായി മുന്നോട്ട് പോയാല്‍ യുവതിയും കുടുംബവും ഒറ്റപ്പെടും എന്നതാണ് സ്ഥിതി. ഇതോടെ പരാതിയില്‍ നിന്ന് പിന്മാറാനുള്ള ഒരുക്കത്തിലാണ് യുവതിയും കുടുംബവുമെന്നാണ് സൂചന.
ഈസമ്മര്ദം ശക്തമാക്കി പരാതിക്കാരിയുടെ മൊഴി മാറ്റിക്കാനുള്ള നീക്കമാണ് പാര്‍ട്ടി ഇപ്പോള്‍ നടത്തുന്നത്. പി.കെ.ശശിയെ എങ്ങനെയും രക്ഷിക്കണമെന്ന നിലപാടിലാണ് പ്രമുഖ നേതാക്കളില്‍ ചിലര്‍. പിണറായി വിജയന് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയതോടെയാണ് ഈ നീക്കത്തിന് തുടക്കമായത്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വഴിയും യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഈ നീക്കം ഫലം കാണാതെ വന്നപ്പോഴാണ് പാര്‍ട്ടി തലത്തിലുള്ള സമ്മര്‍ദം ശക്തമാക്കിയത്.
ഇപ്പോഴത്തെ നീക്കം ഫലം കാണുമോയെന്നറിഞ്ഞിട്ട് അന്വേഷണക്കമ്മീഷന് റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ മതിയെന്ന നിലപാടിലാണ് നേതൃത്വം. അതേസമയം പി.കെ. ശശിയെ സംരക്ഷിക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തില്‍ പ്രാദേശികമായി പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. ഡിവൈഎഫ്ഐക്കുള്ളിലും ശക്തമായ പ്രതിഷേധമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കു വേണ്ടി അനുനയ നീക്കവുമായി ചിലര്‍ എത്തിയതോടെ പ്രതിഷേധം പ്രകടിപ്പിക്കാനാകാത്ത നിലയിലാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: