കൊച്ചി: ശബരിമല വിഷയത്തിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്ക്കുകയെണെന്നും അത് നടപ്പാക്കാന്‍ അവര്‍ ദേവസ്വം ബോര്‍ഡിനെ കരുവാക്കുകയാണെന്നും വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍പ്രമുഖ് എന്‍.ആര്. സുധാകരന്. ദേവസ്വം ബോര്‍ഡിന്റെ ചുമതല ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് എല്ലാ വിധത്തിലുമുള്ള സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയെന്നതാണ്.
ആചാരങ്ങള്‍ സംരക്ഷിക്കാന്‍ തുടര്‍നടപടി കൈക്കൊള്ളേണ്ടതിനു പകരം സംസ്ഥാന സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നത് ശരിയല്ല. കേരളത്തിലെ മറ്റു ക്ഷേത്രങ്ങള്‍ക്ക് വിഭിന്നമായി ശബരിമലയില്‍ കാലാകാലങ്ങളായി തുടര്‍ന്നുവന്നിരുന്ന ആചാരങ്ങളും വിശ്വാസങ്ങളും കൃത്യമായി കോടതിയെ ധരിപ്പിക്കാതെ മറച്ചുവെച്ചതാണ് ഈ ദൗര്‍ഭാഗ്യകരമായ വിധിക്ക് കാരണമായത്.
ശബരിമല ക്ഷേത്രം തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച ശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് വിശ്വാസികള്‍ക്ക് വാഗ്ദാനം നല്കി, ആദ്യമായി അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അന്ന് നടത്തിയ വാഗ്ദാന ലംഘനത്തിന്റെ തുടര്‍ച്ച തന്നെയാണ് ഈ കാര്യത്തില്‍ സര്‍ക്കാരിന്റെ സമീപനവും സൂചിപ്പിക്കുന്നത്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അജണ്ട നടപ്പിലാക്കുവാന്‍ ദേവസ്വം ബോര്‍ഡ് തയാറാകരുത്.
മണ്ഡലകാലത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അടിസ്ഥാന സൗകര്യങ്ങളും, ഗതാഗത സൗകര്യങ്ങളും ഒരുക്കുന്നതില്‍ കാര്യമായ താല്പര്യം കാണിക്കാതെ സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ സന്നിധാനത്തെത്തുന്ന യുവതികള്‍ക്ക് സൗകര്യം ഒരുക്കുന്നതിനുവേണ്ടി തിരക്കുപിടിച്ച് അവലോകനം നടത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം സാമ്പത്തികനേട്ടം മുന്നില്‍ കണ്ടുകൊണ്ടാണെന്നും സുധാകരന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: