കൊച്ചി: അറബിക്കടലിന്റെ തിരുമുറ്റത്ത് കാല്‍പ്പന്തുകളിയുടെ പെരുങ്കളിയാട്ടത്തിന് ഇന്ന് തുടക്കം. മഞ്ഞയില്‍ കുളിച്ചാടുന്ന ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ പോരാട്ടത്തില്‍ കേരളത്തിന്റെ സ്വന്തം കൊമ്പന്മാര് മുംബൈ സിറ്റി എഫ്സിയുമായി ഏറ്റുമുട്ടും.
ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെയെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ചെന്ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഡേവിഡ് ജെയിംസിന്റെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങുന്നത്. യുവത്വം നിറഞ്ഞതാണ് ഇത്തവണത്തെ ടീം എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രത്യേകത. ടീമിന്റെ ശരാശരി പ്രായം 23.7 വയസ്സാണ്. മൂന്നുപേര്‍ മാത്രമാണ് 30 കടന്നവര്‍. സെര്‍ബിയന്‍-സ്ലൊവേനിയന്‍ സ്ട്രൈക്കര്‍മാരായ സ്റ്റൊയനോവിച്ചിനും പോപ്ലാട്നിക്കിനും 30 വയസ്സിന് താഴെയാണ് പ്രായം. ഇരുവരും എടികെയ്ക്കെതിരായ കളിയില്‍ ഗോളടിക്കുകയും ചെയ്തു
എടികെയ്ക്കെതിരെ 4-1-4-1 ശൈലിയില്‍ മധ്യനിരക്ക് മുന്‍തൂക്കം കൊടുത്താണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് ടീമിനെ കളത്തില്‍ വിന്യസിച്ചത്. ഈ ശൈലി ഇന്ന് മുംബൈ സിറ്റിക്കെതിരെയും പുറത്തെടുക്കാനാണ് സാധ്യത.
ശാരീരികക്ഷമത വീണ്ടെടുക്കാത്തതിനാല്‍ പ്രതിരോധത്തില്‍ ഫ്രഞ്ച് താരം സിറില്‍ കാലിയുണ്ടാവില്ല. സന്ദേശ് ജിങ്കന് നെടുനായകത്വം വഹിക്കുന്ന പ്രതിരോധക്കോട്ടയില്‍ മുഹമ്മദ് ഹാകിപ്, നെമന്‍ജ പെസിച്ച്, ലാല്‍റുവാത്താര എന്നിവരായിരിക്കും അണിനിരക്കുക. പ്രതിരോധത്തിനു തൊട്ടുമുന്നിലായി ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായി സെര്‍ബിയന്‍ താരം നിക്കോള ക്രമാരവിച്ച് ഇറങ്ങും. മുന്‍ സീസണലുകളിലെല്ലാം ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പ്രശ്നമായിരുന്നു ഈ റോള്‍. എന്നാല്‍ എടികെയ്ക്കെതിരെ ക്രമാരവിച്ച് മികച്ച പ്രകടനം പുറത്തെടുത്തത് ഏറെ പ്രതീക്ഷ നല്കുന്നു. ക്രമാരവിച്ചിന് തൊട്ടുമുന്നിലായി സെയ്മിന്‍ലെന്‍ ദുംഗല്‍, ഹാലിചരണ്‍ നര്‍സാരി, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ക്കൊപ്പം മറ്റൊരു സെര്‍ബിയന്‍ താരമായ സ്ലാവിസ സ്റ്റൊയനോവിച്ചും ഇറങ്ങാനാണ് സാധ്യത. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരമായതിനാല്‍ സി.കെ. വിനീതിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ദുംഗല്‍ പുറത്തിരിക്കാനാണ് സാധ്യത. സ്ട്രൈക്കറടെ റോളില്‍ സ്ലൊവേനിയന്‍ താരമായ പോപ്ലാട്നിക്കും ഗോള്‍വലയ്ക്ക് മുന്നില്‍ ധീരജ് സിങ്ങും ഉറപ്പാണ്.
കറേജ് പെക്കൂസണ്, കെസിറോണ്‍ കിസിറ്റോ, ദീപേന്ദ്ര നേഗി, ലോകന്‍ മെയ്തേയി, മലയാളി താരം കെ. പ്രശാന്ത്, സക്കീര്‍ മുണ്ടംപാറ എന്നിവരടങ്ങുന്ന പകരക്കാരുടെ നിരയും കരുത്തുറ്റതാണ്.
സ്വന്തം തട്ടകത്തില്‍ ജംഷഡ്പൂര്‍ എഫ്സിയോട് 2-0ന് തോറ്റാണ് മുംബൈ സിറ്റി എഫ്സി ബ്ലാസ്റ്റേഴ്സിനെ നേരിടാന്‍ കൊച്ചിയിലെത്തിയത്. വിജയത്തോടെ മൂന്ന് പോയിന്റ് നേടുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് കോച്ച് ജോര്‍ജെ കോസ്റ്റ പറഞ്ഞു. 4-3-2-1 ശൈലിയിലായിരുന്നു ജംഷഡ്പൂരിനെതിരെ മുംബൈ കളത്തിലിറങ്ങിയത്. ഈ ശൈലിതന്നെ തുടരാനാണ് ഇന്നും സാധ്യത.
ജംഷഡ്പൂരിനെതിരെ മികച്ച ചില അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും ഗോളടിക്കാന്‍ കഴിയാതിരുന്നതാണ് മുംബൈക്ക് തിരിച്ചടിയായത്. ഏറെ മത്സരപരിചയമുള്ള പോര്‍ച്ചുഗീസ് താരം പൗലോ മച്ചഡോയും ബ്രസീലിയന്‍ സ്ട്രൈക്കര്‍ റാഫേല്‍ ബസ്റ്റോസും അവസരത്തിനൊത്തുയര്‍ന്നാല്‍ കോച്ചിന്റെ പ്രതീക്ഷകള്‍ പൂവണിയും.
ഗോള്‍വലയ്ക്ക് മുന്നില്‍ അമരീന്ദര്‍ സിങ് നിലയുറപ്പിക്കും. കരുത്തുറ്റ പ്രതിരോധനിരയും അവര്‍ക്കുണ്ട്. റുമാനിയന്‍ താരം ലൂസിയന്‍ ഗോയിനാണ് പ്രതിരോധത്തിലെ കരുത്തന്. ഒപ്പം സെര്‍ബിയന്‍ താരം മാര്‍ക്കോ ക്ലിസുര, ഇന്ത്യന്‍ താരങ്ങളായ സുഭാശിഷ് ബോസ്, സൗവിക് ചക്രവര്‍ത്തിയും പ്രതിരോധത്തില്‍ കോട്ടകെട്ടും. എന്നാല്‍ ചില താരങ്ങള്‍ പരിക്കിന്റെ പിടിയിലായതും ആശങ്ക സമ്മാനിക്കുന്നു. ഇരുടീമുകളും ഇതുവരെ കളിച്ച എട്ട് കളികളില്‍ രണ്ടെണ്ണത്തില്‍ വീതം ബ്ലാസ്റ്റേഴ്സും മുംബൈയും ജയിച്ചു. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ 1-1ന് സമനില പാലിച്ചപ്പോള്‍ മുംബൈയില്‍ നടന്ന എവേ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് 1-0ന്റെ വിജയം നേടി.
മഞ്ഞക്കടലാകുന്ന ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സും ആദ്യ ജയത്തിനായി മുംബൈ സിറ്റിയും ഇറങ്ങുമ്പോള്‍ മൈതാനത്ത് പോരാട്ടം കസറും.
പ്രളയത്തില്‍ ഒട്ടെറെപ്പേരെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളോടുള്ള ആദര സൂചകമായി ബ്ലാസ്റ്റേഴ്സ് പ്രത്യേക ജേഴ്സിയിലാണ് ഇന്ന് കളിക്കളത്തിലിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: