രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയ യുവതാരം പൃഥ്വി ഷായുടെ കരുത്തില്‍ ഇന്ത്യ വെസ്റ്റ്് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ സ്കോറിലേക്ക്. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ നാല് വിക്കറ്റിന് 364 റണ്‍സിലെത്തി നില്ക്കുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും (72) ഋഷഭ് പന്തും (17) കീഴടങ്ങാതെ നില്ക്കുന്നു.
കന്നി ടെസ്റ്റ് കളിക്കുന്ന ഷാ 99 പന്തിലാണ് ആദ്യ സെഞ്ചുറി കുറിച്ചത്. ഒടുവില്‍ 134 റണ്‍സിന് പുറത്തായി. നേരിട്ട 154 പന്തില്‍ പത്തൊന്‍പതെണ്ണം ഷാ അതിര്‍ത്തി കടത്തിവിട്ടു. ഓപ്പണാറായി ഇറങ്ങിയ ഷാ പരിചയസമ്പന്നനെപ്പോലെ വിന്‍ഡീസിന്റെ പേസ് – സ്പിന്‍ നിരയെ നേരിട്ടു. ബിഷുവിന് സ്വന്തം ബൗളിങ്ങില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ഈ യുവതാരം കളിക്കളം വിട്ടത്.
ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍ രാഹുലിനെ പൂജ്യത്തിന് നഷ്ടമായി. ഗബ്രീലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്നാമനായി ക്രീസിലെത്തിയ പൂജാര
യുവതാരം പൃഥ്വി ഷാക്കൊപ്പം ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തി. ഇരുവരും വിന്‍ഡീസ് ആക്രമണത്തെ അടിച്ചകറ്റി. ഷാ 99 പന്തില്‍ സെഞ്ചുറിയും കുറിച്ചു. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഇതോടെ ഷായ്ക്ക് സ്വന്തമായി.
സെഞ്ചുറിയിലേക്ക് കുതിച്ച പൂജാരയെ ലൂയിസ് വീഴ്ത്തി. ഡൗറിച്ച് ക്യാച്ചെടുത്തു. 130 പന്തില്‍ പതിനാല് ഫോറുകളുടെ പിന്‍ബലത്തില്‍ പൂജാര 86 റണ്‍സ് സ്വന്തം പേരില്‍ എഴുതിചേര്‍ത്തു. രണ്ടാം വിക്കറ്റില്‍ പൂജാരയും ഷായും 206 റണ്‍സാണ് കൂട്ടിചേര്‍ത്തത്.പൂജാരയ്ക്ക്് പിന്നാലെ ഷായും കീഴടങ്ങി.
പൂജാരയും പൃഥ്വിഷായും സമ്മാനിച്ച മികച്ച തുടക്കം കോഹ് ലിയും രഹാനെയും മുതലാക്കി. ക്രീസില്‍ നിലയുറപ്പിച്ച് ഇരുവരും ബാറ്റ് വീശിയതോടെ ഇന്ത്യന്‍ സ്കോര്‍ മുന്നൂറ് കടന്നു.
അര്‍ധ സെഞ്ചുറിക്ക് ഒമ്പത് റണ്‍സ് അകലെ രഹാനെ വീണു. ചെയ്സിന്റെ പന്തില്‍ ഡൗറിച്ച് രാഹനെയെ പിടികൂടി. 92 പന്തില്‍ അഞ്ചു ഫോറുള്‍പ്പെടെ 41 റണ്‍സ് നേടി. നാലാം വിക്കറ്റില്‍ രഹാനെയും കോഹ്ലിയും 105 റണ്‍സ് കൂട്ടിചേര്‍ത്തു.
കോഹ്ലി 137 പന്തില്‍ നാല് ഫോറുകളുടെ അകമ്പടിയില്‍ 72 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നു. രഹാനെക്ക് ശേഷമെത്തിയ ഋഷഭ് പന്ത് 21 പന്തില്‍ ഒരു ഫോറും ഒരു സിക്സറും അടക്കം 17 റണ്‍സ്് എടുത്തിട്ടുണ്ട്.
വിന്‍ഡീസിനുവേണ്ടി ഗബ്രീല്, ലൂയിസ്, ബിഷു,ചെയ്സ്, എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ: ഒന്നാം ഇന്നിങ്ങ്സ്: പൃഥ്വി ഷാ സി ആന്‍ഡ് ബി ബിഷു 134 , കെ.എല്‍. രാഹുല്‍ എല്‍ബിഡബ്ളീയു ബി ഗബ്രീല് 0, സി.എ. പൂജാര സി ഡൗറിച്ച് ബി ലൂയിസ് 86, വിരാട് കോഹ്ലി നോട്ടൗട്ട് 72, എ.എം.രഹാനെ സി ഡൗറിച്ച് ബി ചെയ്സ് 41, ഋഷഭ് പന്ത് നോട്ടൗട്ട് 17, എക്സ്ട്രാസ് 14, ആകെ നാല് വിക്കറ്റിന് 364.
വിക്കറ്റ് വീഴ്ച: 1-3, 2-209, 3-232, 4-337.
ബൗളിങ്ങ്: ഗബ്രീല് 18-1-66-1, കെ.എം.എ.പോള്‍ 10-1-41-0, എസ്.എച്ച്. ലൂയിസ് 12-0-56-1, ബിഷു 30-1-113-1, ആര്.എല്‍. ചെയ്സ് 16-0-67-1, കെ.സി. ബ്രാത്ത്വെയ്റ്റ് 3-0-11-0.
റെക്കോഡുകള്‍ തകര്‍ത്ത് ഷായുടെ അരങ്ങേറ്റം
രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡ് പൃഥ്വി ഷായ്ക്ക് സ്വന്തമായി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിലാണ് ഷാ ആദ്യ ശതകം കുറിച്ച് റെക്കോഡിട്ടത്. 18 വര്‍ഷവും 329 ദിവസവുമാണ് ഷായുടെ പ്രായം.
ഇതോടെ അബ്ലാസ് അലി ബെയ്ഗിന്റെ റെക്കോഡാണ് തകര്‍ന്നത്. 1959 ല്‍ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുമ്പോള്‍ ബെയ്ഗിന്റെ പ്രായം ഇരുപത് വര്‍ഷവും 131 ദിവസവുമായിരുന്നു.
ഏകദിനത്തിലേതുപോലെ അടിച്ചു തകര്‍ത്ത ഷാ 99 പന്തിലാണ് സെഞ്ചുറി നേടിയത്. സച്ചിന് ടെന്ഡുല്ക്കറിനുശേഷം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമാണ് ഷാ. 1990 ല്‍ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടുമ്പോള്‍ സച്ചിന് പ്രായം 17 വയസും 107 ദിവസവും. സച്ചിന് അന്ന് 119 റണ്‍സുമായി പുറത്താകാതെ നിന്നു. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ പ്രായം കുറഞ്ഞ താരമാണ് ഷാ.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ പതിനഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ഷാ. ലാല അമര്‍നാഥ്, മുഹമ്മദ് അസറുദ്ദീന്, ദീപക് ഷോധന്, എ.ജി കൃപാല്‍ സിങ്, അബ്ബാസ് അലി ബെയ്ഗ്, ഹനുകാന്ത് സിങ്, ഗുണ്ടപ്പ വിശ്വനാഥ്, സുരീന്ദര്‍ അമര്‍നാഥ്, പ്രവീണ്‍ ആംറെ, സൗരവ് ഗാംഗുലി, വീരേന്ദര്‍ സേവാഗ്, സുരേഷ് റെയ്ന, ശിഖര്‍ ധവാന്, രോഹിത് ശര്‍മ എന്നിവരാണ് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി കുറിച്ചിട്ട മറ്റ് ബാറ്റ്സ്മാന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: