തളിപ്പറമ്പ് (കണ്ണൂര്‍): തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള മുളങ്ങേശ്വരം ശിവക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് ശ്രമം ഭക്തജനങ്ങള്‍ തടഞ്ഞു. നാമജപവുമായി നൂറുകണക്കിന് ഭക്തര്‍ സംഘടിച്ചതോടെ ക്ഷേത്രം കൈക്കലാക്കാനുള്ള ശ്രമം ദേവസ്വം അധികാരികള്‍ ഉപേക്ഷിച്ചു.
ഏറെക്കാലം ജീര്‍ണാവസ്ഥയിലായിരുന്ന ക്ഷേത്രം ഭക്തരുടെ നേതൃത്വത്തില്‍ പുനരുദ്ധരിച്ചിരുന്നു. 1979 മുതല്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ കീഴിലുള്ള ജനകീയ കമ്മറ്റിയാണ് ഭരിക്കുന്നത്. ഇ.വേണുഗോപാല്‍ പ്രസിഡന്റും കെ.വി.ജനാര്ദനന് സെക്രട്ടറിയുമായ ഭരണ സമിതി ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി വികസന പദ്ധതികള്‍ നടപ്പാക്കിയിരുന്നു. ഇതിനിടയിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ക്ഷേത്രം പിടിച്ചെടുക്കാനെത്തിയത്. അസി.കമ്മീഷണര്‍ വൃന്ദ, ഡിവിഷണല്‍ ഓഫീസര്‍ ഉഷ, എക്സിക്യുട്ടീവ് ഓഫീസര്‍ എം.ഗിരിധരന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇന്നലെ ക്ഷേത്രം തങ്ങളുടെ വരുതിയിലാക്കാനെത്തിയത്. ഏഴ് വര്‍ഷം മുന്‍പും ബോര്‍ഡ് ഏറ്റെടുക്കല്‍ നിലപാടുമായി വന്നപ്പോള്‍ ഭക്തജനങ്ങളുടെ എതിര്‍പ്പ് കാരണം പിന്തിരിയുകയായിരുന്നു.
തളിപ്പറമ്പ്, പഴയങ്ങാടി, പരിയാരം എസ്ഐ മാരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹവും ഉണ്ടായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞെങ്കിലും കോടതി ഉത്തരവ് കാണിക്കാന്‍ തയാറായില്ല. സംഘപരിവാര്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ ഒരാളെ പോലും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടെടുത്തു. ഇതോടെ പ്രശ്നത്തിലിടപെട്ട പോലീസ് ഇരുവിഭാഗത്തോടും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ഇപ്പോഴും ക്ഷേത്രം സംബന്ധിച്ച് ചില കേസുകള്‍ നിലവിലുണ്ടെന്നും, ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം പോലും രേഖപ്രകാരം ക്ഷേത്രസംരക്ഷണ സമിതിയുടെ പേരിലാണെന്നും ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തില്‍ മലബാര്‍ ദേവസ്വം അധികൃതര്‍ ഏറ്റെടുക്കല്‍ ദൗത്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നൂറുകണക്കിന് ഭക്തജനങ്ങള്‍ നാമജപം ചൊല്ലി പ്രതിഷേധിച്ചതോടെ ഏറ്റെടുക്കല്‍ച്ചടങ്ങ് പൂര്‍ത്തീകരിക്കാതെ അധികൃതര്‍ മടങ്ങുകയായിരുന്നു.
ബിജെപി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് എ.പി.ഗംഗാധരന്, സംഘപരിവാര്‍ നേതാക്കളായ വിനോദ് തലോറ, അഡ്വ.വിനോദ്, ഇ.വേണുഗോപാല്‍, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: