കൊച്ചി : കോടതി നടപടികള്‍ ദുരുപയോഗം ചെയ്ത് പാരിസ്ഥിതികാനുമതിയില്ലാതെ കളിമണ്‍ ഖനനം നടത്താന്‍ പോലീസ് സംരക്ഷണ ഉത്തരവ് നേടിയ ചെയ്ത ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡ് പത്ത് ലക്ഷം രൂപ പിഴയൊടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം. കമ്പനി വഴിവിട്ട് ഉത്തരവ് സമ്പാദിച്ച 2013 മുതലുള്ള 12 ശതമാനം പലിശയുള്‍പ്പെടെ തുക രണ്ടു മാസത്തിനുള്ളില്‍ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനാണ് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
തിരുവനന്തപുരം വെയിലൂര്‍ വില്ലേജിലുള്‍പ്പെടെ കളിമണ്‍ ഖനനം നടത്തുന്ന കമ്പനി 2008 മുതല്‍ പാരിസ്ഥിതികാനുമതിയില്ലാതെയാണ് ഖനനം നടത്തുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി. ഇത് വന്‍തോതില്‍ പരിസ്ഥിതിക്ക് നാശമുണ്ടാക്കി. ഈ നഷ്ടം തിരികെപ്പിടിക്കേണ്ടതുണ്ട്, ഇതിന് പരിസ്ഥിതി ആഘാത പഠനം നടത്തണം. ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. നഷ്ടത്തിന്റെ കണക്കെടുപ്പിന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിലെ രണ്ടുദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തിന് രൂപം നല്‍കണം.
2013 ഒക്ടോബര്‍ ഏഴിനാണ് കമ്പനി പോലീസ് സംരക്ഷണ ഹര്‍ജിയില്‍ അനുകൂല വിധി സമ്പാദിച്ചത്. സമാന വിഷയങ്ങളില്‍ പല ഹര്‍ജികള്‍ പല അഭിഭാഷകര്‍ മുഖേനയാണ് കമ്പനി സമര്‍പ്പിച്ചതെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതില്‍ അപാകതയില്ല. പക്ഷേ, ബന്ധപ്പെട്ട മറ്റു ഹര്‍ജികളുടെ വിവരങ്ങള്‍ ഓരോ കേസിലും കമ്പനി മറച്ചു വെച്ചു. ഇങ്ങനെ കോടതി നടപടികള്‍ ദുരുപയോഗം ചെയ്തതിനാലാണ് കമ്പനി പിഴയൊടുക്കാന്‍ നിര്‍ദേശിക്കുത്. തുക അടച്ചില്ലെങ്കില്‍ കമ്പനിയുടെ സ്വത്തുക്കളില്‍ നിന്ന് തുക ജപ്തി ചെയ്ത് ഈടാക്കാം. അഞ്ച് ഹെക്ടറില്‍ കൂടുതലുള്ള സ്ഥലത്ത് ഖനനം നടത്തണമെങ്കില്‍ അനുമതി വേണമെന്നാണ് ചട്ടം. ഇതു ലംഘിച്ചു. പാരിസ്ഥിതികാനുമതിക്കു വേണ്ടി ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡ് 2015 ല്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും 2008 മുതല്‍ ഖനനം തുടങ്ങിയിരുന്നെന്നും ഡിവിഷന് ബെഞ്ച് വിലയിരുത്തി.
ഒരേ വിഷയത്തില്‍ പല ഹര്‍ജികള്‍ നല്കിയ കമ്പനി ഹര്‍ജികളിലെ എതിര് കക്ഷികളെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് ഹൈക്കോടതി വിലയിരുത്തി. പോലീസ് സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്ന മറ്റുള്ളവരെ കക്ഷികളാക്കിയില്ല. ഇതു മനപൂര്‍വമാണ്, ഇതിനാല്‍ സിംഗിള്‍ബെഞ്ചില്‍ ഇവര്‍ക്ക് തങ്ങളുടെ വാദം ഉന്നയിക്കാന്‍ കഴിഞ്ഞില്ലെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇതുമൂലം അവര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കേണ്ടി വന്നു. ഇതിനാല്‍ 10,000 രൂപ വീതം 12 ശതമാനം പലിശയുള്‍പ്പെടെ കോടതിച്ചെലവ് കക്ഷികള്‍ക്ക് നല്‍കണം. അനധികൃതമായി ഖനനം നടത്താന്‍ കമ്പനിക്ക് അവസരം ഉണ്ടാക്കിക്കൊടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇതിനായി പ്രവര്‍ത്തിച്ച കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം. രണ്ടു മാസത്തിനുള്ളില്‍ ഇതിനുള്ള നടപടി സ്വീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: