ഇടുക്കി: കനത്തമഴ വരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് തങ്ങളുടെ കീഴിലുള്ള സംഭരണികളില്‍ ഉല്‍പ്പാദനം കൂട്ടി. നിറഞ്ഞ് കിടക്കുന്നതും അല്ലാത്തതുമായ സംഭരണികളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം ഇന്നലെ മുതല്‍ കൂട്ടിയിട്ടുണ്ട്.
പകല്‍ സമയങ്ങളില്‍ ആവശ്യമില്ലാതെ വരുന്ന വൈദ്യുതി വില്‍ക്കാനും നീക്കമുണ്ട്. നിലവില്‍ വൈദ്യുതി വില്‍ക്കുന്നുണ്ടെങ്കിലും ചെറിയതോതില്‍ മാത്രമാണ്. വരും ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്ന കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നിരുന്നു. ഇതിന് പിന്നാലെ ഡാം സേഫ്റ്റി വകുപ്പ് ജലവിതാനം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞു. പിന്നാലെയാണ് ഉല്‍പ്പാദനം കൂട്ടിയത്.
ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉല്‍പ്പാദനം 6-7 ദശലക്ഷം യൂണിറ്റ് വരെ ആയിരുന്നത് 10-12 വരെ ആക്കാനാണ് തീരുമാനം. ഇവിടെ മാത്രം 350 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ഒരാഴ്ചക്കുള്ളില്‍ ഒഴുകിയെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇത് പരിമിതപ്പെടുത്താനാണ് നീക്കം. ഇടുക്കിയിലെ ഉല്‍പ്പാദനം കൂട്ടിയതോടെ മലങ്കര സംഭരണിയിലും ജലനിരപ്പ് ഉയരുകയാണ്. പെരിയാറിലേക്ക് വെള്ളമെത്തുന്ന ചെറുകിട പദ്ധതികളെല്ലാം വരുംദിവസങ്ങളില്‍ കൂട്ടത്തോടെ തുറക്കുമെന്നാണ് വിവരം.
ഇടുക്കിയില്‍ നിലവില്‍ 2381.76 അടി വെള്ളമാണുള്ളത്. ഇത് മൊത്തം സംഭരണ ശേഷിയുടെ 82.54 ശതമാനമാണ്. ഇടമലയാറിലെ ജലനിരപ്പ് 159.72 മീറ്ററാണ്, അതായത് പരമാവധി സംഭരണശേഷിയേക്കാള്‍ 19 മീറ്റര്‍ കുറവ്. പമ്പ, കക്കി സംഭരണികളിലും ജലശേഖരം താരതേമ്യന കുറവാണ്, 75 ശതമാനം. അതേസമയം ഇടുക്കിയിലെ ചെറുകിട പദ്ധതികളും, പാലക്കാട്, വയനാട് ജില്ലകളിലെ ജലസംഭരണികളും നിറഞ്ഞ് കിടക്കുകയാണ്. വൈദ്യുതി ബോര്‍ഡിന് 57 ഉം ജലസേചന വകുപ്പിന് 25ഉം സംഭരണികളാണ് സംസ്ഥാനത്തുള്ളത്.
ജലസേചന വകുപ്പിന്റെ കീഴിലുള്ള പീച്ചി, മലമ്പുഴ സംഭരണികളും നിറഞ്ഞുകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: