ടെല്‍അവീവ്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കനത്ത ആക്രമണം തുടരുന്നതിനിടെ മൂന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഗാസതീരം ലക്ഷ്യമാക്കി നീങ്ങിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിന് പിന്തുണയുമായല്ല മറിച്ച് അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കാനാണ് ഈ നീക്കമെന്നാണ് അവരുടെ വിശദീകരണം. യുഎസ് പ്രതിരോധ വകുപ്പിനെ ഉദ്ദരിച്ചുകൊണ്ടാണ് സിഎന്‍എന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യുഎസ് എസ് ഐവോ ജിമ, യുഎസ്എസ് ന്യൂയോര്‍ക്ക്, യുഎസ്എസ് ഗണ്സ്റ്റോണ് ഹാള്‍ എന്നീ കപ്പലുകളാണ് പശ്ചിമേഷ്യന്‍ തീരത്തേക്ക് നീങ്ങിയത്. ഗാസയിലെയും ഇസ്രയേലിലെയും അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കായാണ് ഈ നീക്കമെന്ന് യുഎസ് പ്രതിരോധമന്ത്രാലയമാണ് വ്യക്തമാക്കിയത്.
കപ്പലുകള്‍ ഒരു തരത്തിലുള്ള യുദ്ധപ്രക്രിയയിലും പങ്കുവഹിക്കില്ലെന്നും പ്രതിരോധമന്ത്രാലയം വിശദീകരിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ സംഘര്‍ഷം ലോകനേതാക്കള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണും കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, ഇസ്ലാമിക് ജിഹാദിന്റെ അല്‍ ഖുദ്സ് ബ്രിഗേഡ് കമാന്‍ഡര്‍ റമീസ് ഹര്‍ബ് ഇന്നലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഷൂറുഖ് ടവറില്‍ നടന്ന ആക്രമണത്തിലാണ് ഹര്‍ബിന്റെ മരണം. വിവിധ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകള്‍ ഈ കെട്ടിടത്തിലായിരുന്നു. ഇരു വിഭാഗവുമായി അദ്ദേഹം ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. വെടിനിര്‍ത്തലിനുള്ള ചില ഉപാധികള്‍ ഹമാസ് മുന്നോട്ടുവച്ചതായും ഉപാധികളടങ്ങിയ കത്ത് ഇസ്രയേലില്‍നിന്നുള്ള ഉന്നതസംഘം കൈപ്പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരുപക്ഷേ, സംഘര്‍ഷം അവസാനിച്ചേക്കുമെന്നും സൂചനകളുണ്ട്. അതേസമയം, ടെല്‍ അവീവ്, ജറുസലം തുടങ്ങിയ ഇസ്രയേലി നഗരങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും ഹമാസ് തീവ്രവാദികള്‍ കഴിഞ്ഞ ആറു ദിവസത്തിനിടെ 1,000 തവണ റോക്കറ്റാക്രമണം നടത്തിയതായി ഇസ്രയേലി സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ഗാസയിലെ 80 കേന്ദ്രങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ കഴിഞ്ഞദിവസം മാത്രം 80 പേരാണ് മരിച്ചത്. ഇതുവരെ 1300 കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തി. ഹമാസ് നടത്തിയ തിരിച്ചടികള്‍ പകുതിയിലധികം ലക്ഷ്യത്തിലെത്തുന്നതിനുമുമ്പെ തകര്‍ക്കുന്നതില്‍ ഇസ്രയേല്‍ വിജയിച്ചു. കഴിഞ്ഞദിവസം വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെ ഇസ്രയേല്‍ നടത്തിയ രണ്ടാമത്തെ ആക്രമണം ഹമാസിന്റെ വാര്‍ത്താവിനിമയ സംവിധാനങ്ങളെ ബാധിച്ചു. വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഹമാസ് മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ വ്യക്തമല്ല.
അതേസമയം, ഇസ്രയേല്‍ ഒരു തീവ്രവാദ രാഷ്ട്രമാണെന്ന് തുര്‍ക്കി പ്രധാനമന്ത്രി റെസേപ് ടയ്യിപ് എര്ഡോഗന് പറഞ്ഞു. ഗാസയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തുര്‍ക്കിയുടെ ഈ കുറ്റപ്പെടുത്തല്‍. മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് ഇസ്രയേല്‍ നടത്തുന്നതെന്നും അതിനാലാണ് തീവ്രവാദ രാഷ്ട്രമെന്ന പദപ്രയോഗം താന്‍ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. തുര്‍ക്കിയും ഇസ്രയേലും തമ്മിലുള്ള ബന്ധം രണ്ട് വര്‍ഷത്തോളമായി മോശമായിരിക്കുകയാണ്. 2010 ല്‍ ഗാസയിലേക്ക് സഹായം എത്തിക്കുകയായിരുന്ന തുര്‍ക്കി കപ്പലില്‍ ഇസ്രയേല്‍ സേന പരിശോധന നടത്തിയിരുന്നു. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമായത്.
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 115 ആയി. മരണസംഖ്യ ഉയരുന്നതുസംബന്ധിച്ച് ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഈജിപ്തിലെത്തിയിട്ടുണ്ട്. ഏഴു ദിവസമായി തുടരുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും പിഞ്ചുകുട്ടികളാണ്. സ്ഥാപനങ്ങള്‍ക്കുനേരെ മാത്രമല്ല, പാര്പ്പിടസമുച്ചയങ്ങള്ക്കുനേരെയും ഇസ്രയേല്‍ മുന്നറിയിപ്പില്ലാതെ മിസെയില്‍ ആക്രമണം നടത്തുകയാണ്.
ഇതിനിടെ സമാധാനം പുനസ്ഥാപിക്കാന്‍ ഈജിപ്ത് പ്രസിഡന്റ്മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. ചര്‍ച്ചക്കായി ഇസ്രയേല്‍ സംഘവും ഇവിടെയെത്തും. ദക്ഷിണേഷ്യന്‍ പര്യടനത്തിലായിരിക്കുന്ന യുഎസ് പ്രസിഡന്റ് ബരാക് ഒബാമ മുഹമ്മദ് മുര്‍സിയെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയും ~ഒബാമ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു. പ്രശ്ന പരിഹാരത്തിനായി ഇരുകൂട്ടരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: