ഇടുക്കി: തമിഴ്നാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ നിറഞ്ഞുകിടക്കുന്ന തമിഴ്നാടിന്റെ ഡാമുകള്‍ കേരളത്തിന് ഭീഷണിയാകുന്നു.
തമിഴ്നാട്ടില്‍ മൊത്തം ലഭിക്കുന്ന മഴയുടെ പാതിയും തുലാവര്‍ഷത്തിലാണ്. ന്യൂനമര്‍ദം കൂടി എത്തുന്നതോടെ ഇതിന്റെ തീവ്രത കൂടും. അതേസമയം ജലവിതാനക്കണക്കു പരിശോധിച്ച് ക്രമീകരിക്കാന്‍ ഇതുവരെയും തമിഴ്നാട് തയാറായിട്ടില്ല. എത്ര മഴ ലഭിക്കുന്നുണ്ടെന്നതോ വെള്ളം ഒഴുകി എത്തുന്നു എന്നതോ കേരളവുമായി ചര്‍ച്ച ചെയ്യാറുമില്ല. മണിക്കൂറുകള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്കി ഡാമുകള്‍ തുറക്കുകയാണ് പതിവ്.
തമിഴ്നാടിന്റെ അപ്പര്‍ നീരാര്‍, ലോവര്‍ നീരാര്‍, അപ്പര്‍ ഷോളയാര്‍ എന്നിവ തുറന്നാല്‍ കേരളത്തിന്റെ ഷോളയാര്‍ വഴി അത് പെരിങ്ങല്‍കുത്ത്, ചാലക്കുടി പുഴ വഴി പെരിയാറ്റിലെത്തിച്ചേരും. തമിഴ്നാടിന്റെ ഷോളയാറില്‍ നിലവില്‍ 143 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ഉണ്ട.് 152.5 ആണ് പരമാവധി ശേഷി.
തമിഴ്നാടിന്റെ മുല്ലൈ ഇടുക്കിയെന്ന മുല്ലപ്പെരിയാര്‍ തുറന്നാല്‍ ഇടുക്കി പദ്ധതിയെ അത് ബാധിക്കും. തേനിയിലെ വൈഗ ഡാം നിറഞ്ഞ് കിടക്കുന്നതിനാല്‍ വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് കുറച്ചിരിക്കുകയാണ്. 174 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ശേഖരിക്കാന്‍ ശേഷിയുള്ള ഇവിടെ ഇപ്പോള്‍ 172 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ഉണ്ട്. തൂണക്കടവ്, പറമ്പികുളം എന്നിവ തുറന്നാല്‍ മലമ്പുഴയിലേക്കും ഭാരതപ്പുഴയിലേക്കും കൂടുതല്‍ വെള്ളമെത്തും. ഇവയെല്ലാം നിലവില്‍ പരമാവധി ശേഷിയോട് അടുത്ത് കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: