ആലപ്പുഴ: പ്രളയകാലത്ത് കേരളത്തിന്റെ രക്ഷകരെന്ന് സര്‍ക്കാര്‍ വാഴ്ത്തിപ്പാടിയ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ വര്‍ഷങ്ങളായി കഴിയുന്നത് പുറമ്പോക്കിലെ ടെന്റുകളില്‍. പൊന്നാടയല്ല, അന്തിയുറങ്ങാന്‍ കൂരയാണ് വേണ്ടതെന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പറയുന്നു. കുട്ടികളും വൃദ്ധരുമടങ്ങുന്ന ഒന്‍പത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ റെയില്‍വേ പുറമ്പോക്കിലെ ടെന്റുകളില്‍ കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷം അഞ്ചായി.
ശൗചാലയവും കുടിവെള്ളത്തിനുള്ള സൗകര്യവുമൊന്നും ഇവിടെയില്ല. കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ നീര്‍ക്കുന്നം പടിഞ്ഞാറ് തീരദേശ റെയില്‍പാതയോട് ചേര്‍ന്നുള്ള ടെന്റുകളില്‍ അഭയംതേടിയത്. അമ്പലപ്പുഴ വടക്കു പഞ്ചായത്തിലെ 15, 16, 17, ഒന്ന് വാര്‍ഡുകളിലുള്ളവരാണ് ഈ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. നാല് മാസം മുമ്പുണ്ടായ കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് ആറു കുടുംബങ്ങള്‍ കൂടി റെയില്‍വേ പുറമ്പോക്കില്‍ താമസത്തിനായെത്തിയിട്ടുണ്ട്.
വീടും സ്ഥലവും വാങ്ങാന്‍ സര്‍ക്കാര്‍ 10 ലക്ഷം നല്‍കാമെന്ന് പറയുമ്പോഴും ഇത് വിനിയോഗിക്കുന്നതിലെ തടസ്സങ്ങളാണ് ഇവര്‍ക്ക് വിനയാകുന്നത്. കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുവീടുകളിലും, വാടക വീടുകളിലും അഭയം തേടിയവരും നിരവധിയാണ്. ഇവരും സ്വന്തമായി കൂര കിട്ടുമെന്നുള്ള പ്രതീക്ഷയില്‍ കഴിയുകയാണ്. കടല്‍ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ ആകെ 149 കുടുംബങ്ങളാണ് താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
വണ്ടാനം ശിശുവിഹാര്‍, പഴയങ്ങാടി കരിനിലയ വികസന ഏജന്‍സി, കരൂര്‍ എല്‍പി സ്ക്കൂള്, പുറക്കാട് പഴയ പഞ്ചായത്ത് ഓഫീസ്, അമ്പലപ്പുഴ കുഞ്ചുപിള്ള സ്മാരക സ്കൂള്‍ എന്നിവിടങ്ങളിലായാണ് ഈ കുടുംബങ്ങള്‍ താമസിക്കുന്നത്. 21 കുടുംബങ്ങള്‍ക്ക് തോട്ടപ്പള്ളിയില്‍ ചതുപ്പ് നിലം നികത്തിയ ഭൂമി സര്‍ക്കാര്‍ കണ്ടെത്തിയെങ്കിലും, ഈ പ്രദേശം താമസയോഗ്യമല്ല. മഴക്കാലമായാല്‍ രണ്ടാള് പൊക്കത്തില്‍ വരെ വെള്ളം കയറുന്ന പ്രദേശമാണിത്. മരണം, വിവാഹം, ജനനം തുടങ്ങി ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ പോലും അഭയാര്‍ഥികളായി ദുരിതാശ്വാസ ക്യാമ്പില്‍ അനുഭവിക്കേണ്ട ഗതികേടിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: