കോട്ടയം: സുപ്രീംകോടതി വിധി തിടുക്കത്തില്‍ നടപ്പാക്കി ശബരിമലയെ തകര്‍ക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. നിരീശ്വരവാദികളും അവിശ്വാസികളും ചേര്‍ന്ന് ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണ്. ഈ നീക്കത്തെ ബിജെപി ചെറുക്കും. ഇതിനായി ജീവന്മരണ പോരാട്ടം നടത്തും. വിശ്വാസികള്‍ നടത്തുന്ന സമരത്തെ ബിജെപി പൂര്‍ണമായി പിന്തുണയ്ക്കും. മഹിളാമോര്‍ച്ചയും യുവമോര്‍ച്ചയും ഇപ്പോള്‍ സമരമുഖത്താണ്. ബിജെപി നേരിട്ട് സമരമുഖത്തേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് ഭാരവാഹികളുടെ യോഗം തീരുമാനമെടുക്കും. ശബരിമല വിഷയത്തില്‍ പന്തളം രാജകുടുംബം, തന്ത്രിമുഖ്യന്മാര്, സാമുദായിക സംഘടനകള്‍ എന്നിവരുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം. അര നൂറ്റാണ്ടായി സിപിഎം ശബരിമലയുടെ പ്രാധാന്യത്തെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുകയാണ്. ശബരിമലയിലെ വിശ്വാസത്തില്‍ നിന്ന് വിശ്വാസികളെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഗോപാല സേന രൂപീകരിച്ച കാലത്തെ എകെജിയുടെ അഭിപ്രായമായാലും നായനാരുടെയും വിഎസിന്റെയും സര്‍ക്കാരുകളുടെ കാലത്തെ സത്യവാങ്മൂലമാണെങ്കിലും വിശ്വാസങ്ങളെ തകര്‍ക്കാനുള്ളതായിരുന്നു. സുപ്രീംകോടതി വിധിന്യായം വന്നപ്പോള്‍ ഇതു കൂടുതല്‍ വ്യക്തമായി. വിധി വന്നയുടന്‍ തന്നെ സംരക്ഷണം നല്‍കുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ചാടിപ്പുറപ്പെടുകയായിരുന്നു. വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ സിപിഎമ്മില്‍ ഉരുള്‍പൊട്ടലാണ്. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നെന്ന് ആദ്യം പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇപ്പോള്‍ വാക്കുകള്‍ വിഴുങ്ങിയിരിക്കുകയാണ്. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഇടപെടലാണ്. വിശ്വാസം സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവച്ച് ഒഴിയണം.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണ്. വിധിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വാഗതം ചെയ്തുള്ള ട്വിറ്റര്‍ സന്ദേശത്തിന്റെ പകര്‍പ്പ് അദ്ദേഹം ഉയര്‍ത്തിക്കാണിച്ചു. ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉറ്റ അനുയായിയുമായ എസ്. ദീപുവിന്റെ പോസ്റ്റ് ശബരിമല അയ്യപ്പനെ അപമാനിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: