ന്യൂദല്‍ഹി: അമേരിക്കയുടെ ഉപരോധ ഭീഷണി അവഗണിച്ച് റഷ്യയില്‍ നിന്ന് അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് വാങ്ങാന്‍ ഇന്ത്യ കരാറൊപ്പിട്ടു. 40,000 കോടി രൂപയുടെ കരാറാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒപ്പുവെച്ചത്. അഞ്ച് യൂണിറ്റ് എസ് 400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനമാണ് റഷ്യ ഇന്ത്യക്ക് കൈമാറുന്നത്. ആണവ മേഖലയിലെ സഹകരണം അടക്കം എട്ട് സുപ്രധാന കരാറുകളും ഇരു നേതാക്കളും ഒപ്പുവെച്ചു.
എക്കാലവും ഇന്ത്യക്കൊപ്പം നിന്ന രാഷ്ട്രമാണ് റഷ്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ വളര്‍ച്ചയില്‍ റഷ്യയുടെ സംഭാവനകളുണ്ട്. അതിവേഗം വളരുന്ന ലോക സാഹചര്യങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും സുശക്തമാവുകയാണ്. വിവിധ മേഖലകളില്‍ റഷ്യയുമായുള്ള സഹകരണം കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാനാണ് ഇന്ത്യയുടെ ആഗ്രഹമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
കൂടംകുളം ആണവ നിലയ വികസനം, റെയില്‍വേ, ഗതാഗതം, വിദ്യാഭ്യാസം, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എന്നിവയിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാനുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒയും റഷ്യന്‍ സ്പേസ് ഏജന്‍സിയും തമ്മിലുള്ള സഹകരണത്തിനും കരാറായി. നിതി ആയോഗും റഷ്യന്‍ സാമ്പത്തിക മന്ത്രാലയവും തമ്മിലുള്ള സഹകരണം, വളം നിര്‍മാണ മേഖലയിലെ സഹകരണം എന്നിവയ്ക്കും കരാറുകള്‍ ഒപ്പുവെച്ചു.
റഷ്യന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ അതിവേഗ ഏകജാലക സംവിധാനവും രൂപീകരിക്കും. വാണിജ്യ-വ്യാപാര മേഖലയില്‍ അമേരിക്ക റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ റഷ്യയുമായി കരാറൊപ്പുവെച്ചാല് ഇന്ത്യക്ക് മേല്‍ യുഎസ് ഉപരോധം വരുമെന്ന ആശങ്കകള്‍ക്കിടെയാണ് പ്രധാനമന്ത്രി മോദി കരാറുമായി മുന്നോട്ടു പോയത്. എന്നാല്‍ ഉപരോധം റഷ്യക്ക് മേല്‍ മാത്രമേ നിലവിലുള്ളൂ എന്നാണ് അമേരിക്കയുടെ പ്രതികരണം. രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ വൈകിട്ടോടെ പുടിന് മോസ്കോയിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: