സ്വന്തം ലേഖകന്‍
കണ്ണൂര്‍: കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ കൃഷിയിറക്കി പ്രതിഷേധിക്കാന്‍ വയല്‍ക്കിളികള്‍. കീഴാറ്റൂരിലെ പാടങ്ങളില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ കൃഷിയിറക്കും. കീഴാറ്റൂര്‍ വിതയ്ക്കും കീഴാറ്റൂര്‍ കൊയ്യും എന്ന മുദ്രാവാക്യവുമായാണ് പാടത്ത് വിത്തിടുന്നത്. അടുത്ത ദിവസങ്ങളില്‍ നിലം ഉഴുതുമറിക്കും. തുലാം പത്തിന് പാടശേഖരങ്ങിളില് വിത്തിടുമെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. വിത്തിടല്‍ ദിവസം ആഘോഷമാക്കാനുള്ള പ്രചാരണ പരിപാടികള്‍ തുടങ്ങി. പരിസ്ഥിതി പ്രവര്‍ത്തകരെയടക്കം ക്ഷണിച്ച് വിപുലമായ പരിപാടികളോടെയാണ് വിത്തിടല്‍ നടക്കുക.
കീഴാറ്റൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ത്രീഡി നോട്ടിഫിക്കേഷന്‍ ഇറക്കിയിരുന്നു. തുടര്‍ന്ന് വയല്‍ക്കിളികളും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരിയുമായി ചര്‍ച്ചയും നടത്തിയിരുന്നു. പ്രശ്നം പഠിക്കുന്നതിന് കേന്ദ്രസംഘത്തെ നിയോഗിക്കുമെന്ന് അറിയിച്ചിരുന്നു. വിജ്ഞാപനത്തിനെതിരേയുണ്ടായ എതിര്‍പ്പില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതോടെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
കീഴാറ്റൂര്‍ വയല്‍ സംരക്ഷിക്കാനുള്ള സമരത്തിന്റെ ഭാഗമായാണ് ഞങ്ങള്‍ കൃഷിയിറക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് പ്രളയം പഠിപ്പിച്ച പാഠം ഏറെ വലുതാണ്. കൃഷിഭൂമികള്‍ നശിക്കുമ്പോഴാണ് ഇത്തരം അവസ്ഥയുണ്ടാകുന്നത്. കീഴാറ്റൂരിലെ പാടങ്ങളെ തങ്ങള്‍ സംരക്ഷിക്കുകതന്നെ ചെയ്യും. കൃഷിയിറക്കാത്ത ഒരു തരിശുഭൂമിപോലും കീഴാറ്റൂരില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: