കണ്ണൂര്‍: ശബരിമല ക്ഷേത്രത്തിലെ പരമ്പരാഗത ആചാരങ്ങള്‍ക്ക് വിരുദ്ധമായി സ്ത്രീ പ്രവേശനത്തിന് അനുമതി നല്കിയ സുപ്രീം കോടതി വിധി വിശ്വാസി സമൂഹത്തെ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് അഖിലകേരള തന്ത്രിസമാജം പ്രസ്താനയില് ആരോപിച്ചു. ക്ഷേത്രവിശ്വാസികളുടെ വികാരത്തെ മാനിക്കാതെ വിധി ധൃതിപ്പെട്ട് നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നടപടി അപലപനീയമാണ്. വിശ്വാസി സമൂഹത്തിന്റെ ആശങ്കകളെ അവഗണിച്ചുകൊണ്ട് ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്തുന്നത് അഭികാമ്യമല്ല. വിശ്വാസത്തെയും വികാരങ്ങളെയും മാനിക്കാത്ത കോടതിവിധികളല്ല, പകരം വിവേകത്തോടെ വിശ്വാസികളുടെ ആശങ്കകള്‍ അകറ്റുന്ന തീര്‍പ്പുകളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. ക്ഷേത്രങ്ങള്‍ ടൂറിസ്റ്റ് സെന്ററുകളല്ല. പാര്‍ക്കോ തീയ്യറ്ററോ പോലുള്ള പൊതു ഇടങ്ങളുമല്ല. അതുകൊണ്ടുതന്നെ വിവേചനം എന്നത് ഇവിടെ പ്രസക്തമല്ല. ആചാരമാണ് പരമമായ ധര്‍മ്മം. അത് പാലിക്കപ്പെടുക തന്നെ വേണം. ക്ഷേത്രാചാരങ്ങളും ആശൗചാദി വിഷയങ്ങളും ആഴത്തില്‍ പഠിക്കാതെയുള്ള വിധിയാണ ഇത്. ആര്‍ത്തവകാലത്തും സ്ത്രീപ്രവേശനമാകാം എന്ന സുപ്രീം കോടതി വിധി അതിന് തെളിവാണ്. പരമ്പരാഗത വിശ്വാസ പ്രമാണങ്ങള്‍ കാത്തു സൂക്ഷിക്കാനും ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കുവാനും പ്രതിജ്ഞാബദ്ധരായ പരമ്പര്യ തന്ത്രിമാരുടെ കൂട്ടായ്മ എന്ന നിലക്ക് ക്ഷേത്രാചാര സംരക്ഷണത്തിനായി വിശ്വാസി സമൂഹത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും യോഗം പ്രസ്താവച്ചു. സമാജം ഉത്തരമേഖലാ അധ്യക്ഷന്‍ കാട്ടുമാടം ഈശാനന് നമ്പൂതിരിപ്പാട്, സെക്രട്ടറി ഇടവലത്ത് പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: