ന്യൂദല്‍ഹി: ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ ഗര്‍ഭ നിരോധന ഉറ നിര്‍മാണ യൂണിറ്റിനെ രക്ഷിക്കാന്‍ കേന്ദ്രം അടിയന്തിരമായി ഇടപെട്ടേക്കും. സൗജന്യ വിതരണത്തിനുള്ള ഉറകള്‍ക്കുള്ള ഓര്‍ഡര്‍ കേന്ദ്രആരോഗ്യമന്ത്രാലയം എച്ച്എല്‍എല്ലിന് നല്‍കുമെന്നാണ് സൂചന. വി. മുരളീധരന് എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയാണ് നടപടിക്ക് മന്ത്രാലയത്തോട് നിര്‍ദേശിച്ചത്.
ഏകദേശം അമ്പതു കോടി പായ്ക്കറ്റുകളുടെ ഓര്‍ഡറാണ് തിരുവനന്തപുരം എച്ച്എല്‍എല്ലിലെ ബിഎംഎസ് യൂണിറ്റും വി. മുരളീധരന് എംപിയും കേന്ദ്രആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. യൂണിറ്റ് നിലച്ചാല്‍ 1500 ജീവനക്കാരെ നേരിട്ടും 2500 ജീവനക്കാരെ പരോക്ഷമായും ബാധിക്കുമെന്ന് വി. മുരളീധരന് മന്ത്രിയെ ധരിപ്പിച്ചു. 2015ല്‍ 87.9 കോടി ഉറകളാണ് കേന്ദ്രം ഇവിടെ നിന്ന് വാങ്ങിയത്. എന്നാല്‍ 2018ല്‍ ഇത് 19.2 കോടിയായി കുറഞ്ഞിരുന്നു. അമ്പതു കോടി പായ്ക്കറ്റുകള്ക്കുള്ള കരാറാണ് എച്ച്എല്‍എല്‍ പ്രതീക്ഷിക്കുന്നത്.
കുറഞ്ഞ തുകയ്ക്ക് ഗുണമേന്മയുള്ള ഗര്‍ഭനിരോധനയുറകള്‍ നിര്‍മിക്കുന്ന പൊതുമേഖലയിലെ ഏക സ്ഥാപനമാണ് എച്ച്എല്‍എല്‍. മുഴുവന്‍ സമയ ചെയര്‍മാനോ മാനേജിങ് ഡയറക്ടറോ ഇല്ലാത്തതാണ് എച്ച്എല്‍എല്ലിന്റെ പ്രധാനപ്രശ്നം. തൊഴിലാളികളുടെ ശമ്പള പരിഷ്ക്കരണവും കമ്പനിക്ക് ലഭിക്കാനുള്ള തുകകള്‍ മുടങ്ങിക്കിടക്കുന്നതും പ്രശ്നമാണ്. എച്ച്എല്‍എല്‍ ഇന്‍ഫ്രാ ടെകിനെ എച്ച്എല്‍എലില്‍ ലയിപ്പിക്കുന്നത് പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുമെന്ന് മുരളീധരന് നിവേദനത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: