തൃശൂര്‍: കേരളഗാന്ധി കെ. കേളപ്പന്റെ ഓര്‍മകള്‍ നിറഞ്ഞ തവനൂരില്‍ അദ്ദേഹത്തിന്റെ സമാധിഭൂമി അന്യാധീനപ്പെടുന്നു. തന്റെ കര്‍മഭൂമിയായ തവനൂരില്‍ അന്ത്യവിശ്രമം വേണമെന്നത് കെ.കേളപ്പന്റെ ആഗ്രഹമായിരുന്നു. ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെ തവനൂര്‍ ശിവക്ഷേത്രത്തിനുമുന്നിലെ നിളാതീരത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് ഭൗതികശരീരം സംസ്കരിച്ചത്. ഒക്ടോബര്‍ ഏഴിനാണ് കെ.കേളപ്പന്റെ സമാധി ദിനം.
ഇടക്കാലത്ത് ഇവിടെ ഒരു മണ്ഡപം നിര്‍മിച്ചിരുന്നുവെങ്കിലും കാര്യമായ ശ്രദ്ധയോ പരിഗണനയോ ലഭിച്ചില്ല. കഴിഞ്ഞ പ്രളയകാലത്ത് കരകവിഞ്ഞൊഴുകിയ നിള ഈ പ്രദേശത്ത് പുതിയ മണല്‍പ്പുറം സൃഷ്ടിച്ചു. ഇതോടെ സമാധിത്തറയും അപ്രത്യക്ഷമായി. ഇന്ന് കേളപ്പന്റെ സമാധിയുടെ അടയാളം പോലും കാണാനാവില്ല. അതിനിടെ ചിലര്‍ സമാധിയുള്പ്പെടുന്ന പ്രദേശം വളച്ചുകെട്ടിയെടുക്കാനുള്ള ശ്രമവും നടത്തുന്നു.
ദേശീയ സ്വാതന്ത്ര്യസമരരംഗത്ത് കേരളത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഏറ്റവും ഉജ്വല വ്യക്തിത്വമായിരുന്നു കെ.കേളപ്പന്. അദ്ദേഹം നടത്തിയ മുന്നേറ്റങ്ങള്‍ കേരളത്തെ നവീകരിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. വൈക്കം-ഗുരുവായൂര്‍ സത്യഗ്രഹങ്ങളിലെ നേതൃത്വം, പയ്യന്നൂരിലും കോഴിക്കോടും നടന്ന ഉപ്പ് സത്യഗ്രഹം, ഖിലാഫത്ത് മൂവ്മെന്റില്‍ ജയിലായവരെ മോചിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍, നായര്‍ സര്‍വീസ് സൊസൈറ്റി രൂപീകരണം തുടങ്ങി ബ്രിട്ടീഷ് ഭരണകാലത്ത് കെ.കേളപ്പന് നടത്തിയ ഇടപെടലുകള്‍ വിലമതിക്കാനാവാത്തതാണ്.
പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വിദ്യാലയങ്ങള്‍ സ്ഥാപിച്ചും അവര്‍ക്കായി ഹോസ്റ്റലുകള്‍ തുടങ്ങിയും പുതിയ മാതൃകകള്‍ അദ്ദേഹം സൃഷ്ടിക്കുകയായിരുന്നു. തവനൂരിനടുത്ത് തിരുന്നാവായ ഓത്താര്മഠത്തിന് സമീപമാണ് പിന്നാക്ക വിദ്യാര്‍ഥികള്‍ക്കായി അദ്ദേഹം പണികഴിപ്പിച്ച ഹോസ്റ്റല്‍. അതിന്റെ ഒരു മുറി അദ്ദേഹത്തിന്റെ ഓഫീസും വീടുമായി മാറി. കേളപ്പന് വൈകുന്നേരങ്ങളില്‍ നിളയുടെ തീരത്തെ കല്പ്പടവുകളില് ഇരിക്കാറുണ്ടെന്ന് തവനൂരുകാര്‍ ഓര്‍മിച്ചെടുക്കുന്നു. തവനൂര്‍ ഗ്രാമത്തെ ഇന്ന് കാണുന്ന രീതിയില്‍ ഉയര്‍ത്തിയതിനു പിന്നില്‍ കേളപ്പജിയുടെ പ്രവര്‍ത്തനമാണ്. എല്‍.പി, യു. പി., ഹൈസ്കൂള്‍ എന്നിവ അദ്ദേഹം ആരംഭിച്ചു.
നെഹ്റുവുമായുള്ള അടുപ്പം നല്‍കിയതാണ് ഇന്ന് കാണുന്ന തവനൂര്‍ റൂറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. സുഹൃത്തും ദേശീയവാദിയുമായ തവനൂര്‍ മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി നല്കിയ 100 ഏക്കര്‍ സ്ഥലത്താണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്. തവനൂരിലെ ഇടവഴികളും നിളയുടെ തീരവും ചെറ്റക്കുടിലുകളും ഓത്തന്നാര്മഠവും ഇല്ലങ്ങളുമെല്ലാം കെ.കേളപ്പന്റെ ഓര്മകളാല് സമ്പന്നമാണ്.
ന്നിട്ടും അദ്ദേഹത്തിനായി ഒരു സ്മൃതിമണ്ഡപം പോലും സംരക്ഷിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്ന ചോദ്യമാണ് വീണ്ടും ഒരു ഒക്ടോബര്‍ ഏഴ് കടന്നുവരുമ്പോള്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: