കോട്ടയം: ബിഎംഎസിന്റെ നേതൃത്വത്തില്‍ എംജിഎഫ് ഹ്യൂണ്ടായിയിലെ കരാര്‍ തൊഴിലാളികളുടെ സമരം 150 ദിവസം പിന്നിട്ടു. എംജിഎഫിന്റെ വിവിധയിടങ്ങളിലുള്ള ആറ് ഷോറുമുകളിലും സമരം നടക്കുകയാണ്. ആലുവയിലെ ദേശം, പാടിവട്ടം, വില്ലിങ്ടണ്‍ ഐലന്‍ഡ്, വടവാതൂര്‍, കട്ടപ്പന, കോഴഞ്ചേരി എന്നിവയാണ് സമരം നടക്കുന്ന മറ്റ് ഷോറുമുകള്‍. വടവാതൂര്‍, കട്ടപ്പന, കോഴഞ്ചേരി ഷോറുമുകള്‍ സമരത്തിന്റെ പേരില്‍ മാനേജ്മെന്റ് അടച്ചിട്ടിരിക്കുകയാണ്.
കരാര്‍ തൊഴിലാളികളായ 12 പേര്‍ക്കെതിരെയും സ്ഥിരം തൊഴിലാളികളായ 59 പേര്‍ക്കെതിരെയും കമ്പനി സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങിയതോടെയാണ് സമരത്തിന്റെ തുടക്കം. എട്ടു സ്ഥിരം തൊഴിലാളികളെ വടവാതൂര്‍ യൂണിറ്റില്‍ നിന്നും, നാലു തൊഴിലാളികളെ കോട്ടയം യൂണിറ്റില്‍ നിന്നുമാണ് പുറത്താക്കിയത്. ശുചീകരണ ജോലികള്‍ നോക്കിയിരുന്ന 12 സ്ത്രീ തൊഴിലാളികളെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇവര്‍ നടത്തിയ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചെന്ന പേരിലാണ് സ്ഥിരം തൊഴിലാളികള്‍ക്കെതിരെ കമ്പനി നടപടി തുടങ്ങിയത്. മിനിമം വേതനം 10,000 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 2000 രൂപ വേതന വര്‍ധന സമ്മതിച്ചെങ്കിലും ഇതുവരെ നടപ്പാക്കാന്‍ കമ്പനി അധികൃതര്‍ തയാറായിട്ടില്ല. ഇതിനെ ചോദ്യം ചെയ്ത ജീവനക്കാരെ സ്ഥലംമാറ്റി പ്രതികാര നടപടി എടുക്കുകയാണ് കമ്പനി അധികൃതര്‍ ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ രണ്ട് വട്ടം ചര്‍ച്ച നടന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.
സമരം ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ തങ്ങളുടെ ജീവനക്കാരല്ലെന്നും 12 സ്ത്രീ തൊഴിലാളികള്‍ ശുചീകരണ ജോലി ചെയ്തിരുന്നവരാണെന്നും ഹ്യൂണ്ടായ് മാനേജ്മെന്റ് പറയുന്നു. ഇവരുടെ സ്ഥാപനവുമായുള്ള കരാര്‍ ഹ്യൂണ്ടായി ഉപേക്ഷിക്കുകയും പുതിയ കമ്പനിക്ക് കരാര്‍ നല്‍കുകയും ചെയ്തുവത്രെ. അവര്‍ക്ക് വേതനം നല്‍കിയിരുന്നത് കരാറുകാരനാണെന്നും ഹ്യൂണ്ടായി അധികൃതര്‍ പറഞ്ഞു. കമ്പനി ജീവനക്കാരെ സമരത്തിന്റെ പേരില്‍ സ്ഥലംമാറ്റിയിട്ടില്ലെന്നും വര്‍ക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി ചില ജീവനക്കാരെ മാത്രമാണ് സ്ഥലംമാറ്റിയതെന്നും മാത്രമല്ല, ജീവനക്കാര്‍ക്ക് സഹായകരമായ ഒട്ടേറെ പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നതെന്നും അവര്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: