ഇടുക്കി: ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വൈദ്യുതി ഉല്‍പ്പാദനം പരമാവധി അളവിലേക്ക് എത്തുന്നു. ഉപഭോഗം താഴ്ന്നതിനാല്‍ അധിക വൈദ്യുതി സംസ്ഥാനം വില്‍ക്കാനും തുടങ്ങിയിട്ടുണ്ട്. കാലവര്‍ഷത്തില്‍ വന്‍തോതില്‍ സംസ്ഥാനം വൈദ്യുതി വിറ്റിരുന്നു.
വ്യാഴാഴ്ച പകല്‍ മാത്രം 1.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വിറ്റത്. അതും യൂണിറ്റിന് എട്ട് രൂപ തോതില്‍. ഇന്നലെ പകല്‍ വിറ്റത് 4.79 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ശരാശരി 6-7 രൂപയ്ക്ക് ഇടയിലായിരുന്നു വില്പന. വരുന്ന ദിവസങ്ങളില്‍ പരമാവധി വൈദ്യുതി വില്‍ക്കാനാണ് നീക്കം. ഇന്ന് വില്‍ക്കുന്ന വൈദ്യുതിയുടെ അളവ് തലേന്ന് തന്നെ പവര്‍ എക്സ്ചേഞ്ചില്‍ അറിയിക്കണം.
സമയം അടക്കം ഇതില്‍ രേഖപ്പെടുത്തി കഴിയുമ്പോള്‍ ആവശ്യം ഉള്ളവര്‍ക്ക് ലേലത്തിലൂടെ ഈ വൈദ്യുതി വാങ്ങാം. സമാനരീതിയിലാണ് കേരളവും വൈദ്യുതി വാങ്ങുന്നത്. രാത്രികാലങ്ങളില്‍ നിലവില്‍ കേരളത്തില്‍ നിന്ന് വില്‍പ്പന ഇല്ല. സംസ്ഥാനത്ത് വൈദ്യുതിക്ഷാമം നേരിട്ടിരുന്ന സമയങ്ങളിലും കേരളം ഇത്തരത്തില്‍ വൈദ്യുതി വിറ്റിരുന്നു.
ആഗസ്റ്റ് ഒന്ന് മുതല്‍ ഇന്നലെ രാവിലെ വരെ ഇത്തരത്തില്‍ 212.3188 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വിറ്റത്. യൂണിറ്റിന് നാല് രൂപ വച്ച് 84.93 കോടിയാണ് ഈ ഇനത്തില്‍ വകുപ്പിന് ലഭിച്ചത്.
ഉല്‍പ്പാദനം കുറച്ച് സംഭരണികളില്‍ പരമാവധി വെള്ളം സംഭരിച്ച് വയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ചാണ് വൈദ്യുതി വില്പന കൂട്ടിയിരിക്കുന്നത്. ഇടുക്കി അടക്കമുള്ള പദ്ധതികളിലും ആനുപാതികമായി വൈദ്യുതി ഉല്‍പ്പാദനം കൂടിയിട്ടുണ്ട്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ ജലവൈദ്യുത പദ്ധതികളില്‍നിന്ന് ഉല്‍പ്പാദിപ്പിച്ചത് 28.7364 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.
മുല്ലപ്പെരിയാര്‍ 131.7 അടി കടന്നു: നീരൊഴുക്ക് ശക്തം
കുമളി: മഴ ശക്തമായതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകിട്ട് 131.7 അടിയായി ഉയര്‍ന്നു. അതിശക്തമായ നീരൊഴുക്കും, വൃഷ്ടിപ്രദേശത്ത് തുടരുന്ന മഴയും മൂലം വരും ദിവസങ്ങളില്‍ ജലനിരപ്പ് ഉയരാനാണ് സാധ്യത. സെക്കന്‍ഡില്‍ 7387 ഘനയടി വെള്ളം ഇപ്പോള്‍ സംഭരണിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
ഇതില്‍ 1620 ഘനയടി മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. 12830 ദശലക്ഷം ഘനയടി വെള്ളമാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സംഭരിച്ചിരിക്കുന്നത്. തേക്കടി തടാകത്തിലും, അണക്കെട്ടിന്റെ പരിസരങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. ഒരുദിവസം മാത്രം മൂന്നടി വെള്ളമാണ് അണക്കെട്ടില്‍ ഉയര്‍ന്നത്. കഴിഞ്ഞ പ്രളയകാലത്ത് അപ്രതീക്ഷിതമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും ക്രമാതീതമായി തുറന്നു വിട്ടതാണ് ഇടുക്കിയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്.
കുരുടാമണ്ണില്‍ ലഭിച്ചത് 11.4 സെ.മീ. മഴ
ഇടുക്കി: ഇന്നലെ രാവിലെ എട്ടരയ്ക്ക് അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവുമധികം മഴ ലഭിച്ചത് പത്തനംതിട്ട ചെറുകോലിന് സമീപം കുരുടാമണ്ണ് എന്ന സ്ഥലത്ത്. ഇവിടെ മാത്രം പെയ്തത് 11.4 സെ.മീ. മഴ.
തൃശൂര്‍, പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളില്‍ മഴ തീരെ കുറഞ്ഞു. കോന്നി, കോഴ, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ എട്ട് സെ.മീ. വീതം മഴ ലഭിച്ചപ്പോള്‍ കോഴിക്കോട്, പുനലൂര്‍ എന്നിവിടങ്ങില്‍ ഏഴ് സെ.മീ. വീതമാണ് പെയ്തത്. ആലുവ, പിറവം, മൂന്നാര്‍, കോട്ടയം, വൈത്തിരി നാല് വീതവും കരിപ്പൂര്‍ വിമാനത്താവളം, മാന്‍കൊമ്പ്, ഇടുക്കി, മൈലാടുംപാറ, കൊയിലാണ്ടി എന്നിവിടങ്ങളില്‍ മൂന്ന് സെ.മീ. വീതവും മഴ പെയ്തു.
ഈ മാസം 9 വരെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: