കൊല്ലം: ആസ്വാദകര്‍ക്ക് പഞ്ചാമൃതമൊരുക്കാന് തുള്ളല്‍ പഞ്ചമത്തിന് ഒരുങ്ങുകയാണ് ദൃശ്യ. കുഞ്ചന്‍ നമ്പ്യാരുടെ കഥകള്‍ കൂട്ടിയിണക്കി അഞ്ചുമണിക്കൂര്‍ ‘ശ്രീകൃഷ്ണ കഥാമൃതവുമായാണ് കേരള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിനിയായ ദൃശ്യാ ഗോപിനാഥ് അരങ്ങ് കീഴടക്കാനൊരുങ്ങുന്നത്. ശ്രീകൃഷ്ണന്റെ ജനനം മുതല്‍ ശ്രീകൃഷ്ണ ലീല, ഗോവര്‍ധന ചരിത്രം, നൃഗമോക്ഷം, സന്താനഗോപാലം തുടങ്ങിയ കഥകള്‍ ഇടവേളയില്ലാതെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തൃശ്ശൂര്‍ സംഗീത നാടക അക്കാദമി റീജിയണല്‍ തീയേറ്ററില്‍ ഒക്ടോബര്‍ 13ന് വൈകിട്ട് നാലിനാണ് പരിപാടിയുടെ അരങ്ങേറ്റം.
തുള്ളല്‍ പ്രസ്ഥാനത്തിനും മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ക്കും പ്രണാമം അര്‍പ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ദൃശ്യ പറയുന്നു. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ തുള്ളല്‍ പഠിക്കാന്‍ തുടങ്ങിയ ദൃശ്യ ഇപ്പോള്‍ അഞ്ഞൂറില്‍പ്പരം വേദികള്‍ പിന്നിട്ടുകഴിഞ്ഞു. വടമണ്‍ ദേവകിയമ്മയാണ് ആദ്യഗുരു. പിന്നീട് കലാമണ്ഡലം ജനാര്ദ്ദനന്, പ്രഭാകരന് പുന്നശ്ശേരി എന്നിവരുടെ കീഴില്‍ പഠനം.
ഓട്ടന്തുള്ളല് കൂടാതെ ശീതങ്കന്‍ തുള്ളല്‍, പറയന് തുള്ളല്‍ എന്നിവയും അവതരിപ്പിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ ആദ്യമായി ‘ഹരിണീസ്വയംവരം’ ശീതങ്കന്‍ തുള്ളലിലെ താളമാലിക അവതരിപ്പിച്ച് സമ്മാനം നേടി. സ്കൂള്‍ കലോത്സവത്തില്‍ ആദ്യമായി പറയന് തുള്ളല്‍ അവതരിപ്പിച്ച ദേവികയും കലോത്സവ ചരിത്രത്തിലാദ്യമായി ‘നൃഗമോക്ഷം’ ശീതങ്കന്‍ തുള്ളല്‍ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ ഗോപീകൃഷ്ണനും ദൃശ്യയുടെ ശിഷ്യരാണ്.
തെലുങ്ക്, കന്നട ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ തുള്ളല്‍ കഥ തുളു സാഹിത്യോത്സവത്തിലും ആന്ധ്രാപ്രദേശിലെ ദ്രവീഡിയന്‍ സര്‍വകലാശാലയിലും ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളിലും അവതരിപ്പിച്ചു. കഥകളി, കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് എന്നീ കേരളീയ കലാരൂപങ്ങളിലും ദൃശ്യാഗോപിനാഥ് കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. പുനലൂര്‍ കരവാളൂര്‍ മംഗലത്ത് വീട്ടില്‍ അഡ്വ:പി.എന്‍. ഗോപിനാഥന് നായരുടെയും രോഹിണിയുടെയും രണ്ടാമത്തെ മകളാണ് ദൃശ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: