കൊച്ചി: തുടര്‍ച്ചയായി രണ്ടാം വിജയം തേടിയിറങ്ങിയ ബ്ലാസ്റ്റേഴ്സിന് നിരാശ. ഇന്നലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിനെ 1-1ന് സമനില പിടിച്ചത്. പരിക്ക് സമയത്ത് പ്രന്‍ജാല്‍ ഭുംജി നേടിയ ഗോളായിരുന്നു മുംബൈ സിറ്റിക്ക് അവിശ്വസനീയ സമനില നേടിക്കൊടുത്തത്. കളിയുടെ 24-ാം മിനിറ്റില്‍ നര്‍സാരിയുടെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ് അവസാന മിനിറ്റുകളില്‍ നടത്തിയ അലസതയാണ് തിരിച്ചടിയായത്.
അതിവേഗ മുന്നേറ്റത്തിലൂടെ മുംബൈ സിറ്റിയുടെ താളം തെറ്റിച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് യുവനിര പുറത്തെടുത്തത്. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബ്ലാസ്റ്റേഴ്സിനായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. ആദ്യ മത്സരത്തിലെന്നപോലെ മികച്ച ഒത്തൊരുമയാണ് ഇന്നലെയും കേരളത്തിന്റെ കൊമ്പന്മാര് കാഴ്ചവെച്ചത്. എന്നാല്‍ അവസാന മിനിറ്റുകളിലെ അലസത കൊമ്പന്മാര്ക്ക് തിരിച്ചിടയായി.
എടികെയ്ക്കെതിരെ ഉദ്ഘാടന മത്സരത്തില്‍ വിജയം നേടിയ അതേ ഇലവനെ ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് നിലനിര്‍ത്തി. സി.കെ. വിനീതും സക്കീര്‍ മുണ്ടംപാറയും സൈഡ് ബെഞ്ചിലിരുന്നപ്പോള്‍ ആദ്യ ഇലവനില്‍ ഇടംനേടിയ ഏക മലയാളി സഹല്‍ അബ്ദുല്‍ സമദ് മാത്രമാണ്. എന്നാല്‍ കഴിഞ്ഞ കളിയിലെ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ഇന്നലെ 4-2-3-1 എന്ന രീതിയിലാണ് ജെയിംസ് ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അണിനിരത്തിയത്. കഴിഞ്ഞ കളിയില്‍ ഹോള്‍ഡിങ് മിഡ്ഫീല്ഡറുടെ റോളില്‍ തിളങ്ങിയ സെര്‍ബിയന്‍ താരം ക്രമരാവോച്ചിനൊപ്പം ഇന്നലെ അബ്ദുള്‍ സഹല്‍ സമദും ഡിഫന്‍സീവ് മിഡ്ഫീല്ഡറുടെ റോളിലായിരുന്നു. നര്‍സാരി, ദുംഗല്‍, സ്റ്റൊയാനോവിച്ച് എന്നിവര്‍ മധ്യനിരയില്‍ കളിമെനഞ്ഞപ്പോള്‍ സ്ട്രൈക്കറായി എത്തിയത് പൊപ്ലാട്നിക്. അതേസമയം സ്വന്തം മൈതാനത്ത് ജാംഷഡ്പൂരിനോട് തോറ്റ ടീമില്‍ നിന്നും നാല് മാറ്റങ്ങളുമായാണ് ജോര്‍ജ് കോസ്റ്റ മുംബൈയെ കളത്തിലിറക്കിയത്. മധ്യനിരതാരങ്ങളായ റയിനര്‍ ഫെര്‍ണാണ്ടസ്, സ്നെഹാജ്് സിങ്, കോംഗോ താരം എന്‍കുഫോ അര്‍നോള്‍ഡ്, സൗവിക് ഘോഷ് എന്നിവര്‍ െപ്ലയിങ് ഇലവനില്‍ ഇടംപിടിച്ചു.
കളിയുടെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്നതിലായിരുന്നു ശ്രദ്ധിച്ചത്. ആദ്യ മിനിറ്റുകളില്‍ തന്നെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര നിരവധി തവണ മുംബൈ പ്രതിരോധം പിളര്‍ത്തി. മൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ നര്‍സാരിക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും ഷോട്ട് മുംബൈ ഗോളി അമരീന്ദര്‍സിങ് ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 13-ാം മിനിറ്റില്‍ സ്ലാവിസ സ്റ്റൊയനോവിച്ച്, പൊപ്ലാട്നിക് സഖ്യം നല്ലൊു മുന്നേറ്റം എതിര് ബോക്സിലേക്ക് മെനഞ്ഞു. മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച പൊപ്ലാന്‍ടിക്കിന്റെ ഷോട്ട് ലൂയിസ് ഗോയിന് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 17-ാം മിനിറ്റില്‍ മുംബൈ ഒരു ആക്രമണം മെനഞ്ഞെങ്കിലും അഡ്വാന്‍ഡ് ചെയ്ത് കയറിവന്ന ബ്ലാസ്റ്റേഴ്സ് ഗോളി ധീരജ് സിങ് പറന്ന് ഹെഡ്ഡ് ചെയ്ത് അപകടം ഒഴിവാക്കി. 24-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി ബ്ലാസ്റ്റേഴ്സ് ആദ്യ നിറയൊഴിച്ചു.
സുന്ദരമായ മുന്നേറ്റത്തിനൊടുവില്‍ ക്രമരാവിച്ച് നല്കിയ ബാക്ക് ഹീല്‍ പാസ് ദുംഗലിന്റെ കാലുകളിലേക്ക്. ദുംഗല്‍ ഷോട്ട് എടുക്കാതെയ പന്ത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ഹാളിചരണ്‍ നര്‍സാരിക്ക് നല്കി. പന്ത് കിട്ടിയ നര്‍സാരി സമയമെടുത്ത് ഇടംകാലുകൊണ്ട് പായിച്ച ബുള്ളറ്റ് ഷോട്ടിന് മുന്നില്‍ മുംബൈ ഗോളി അമരീന്ദര്‍ സിങ്ങിന് മറുപടിയുണ്ടായില്ല, ആരാധകരെ ആവേശത്തിലാറാടിച്ച് പന്ത് വലയില്‍ തറച്ചുകയറി (1-0). ലീഡ് വഴങ്ങിയതോടെ മുംബൈ സിറ്റി താരങ്ങള്‍ മുന്നേറ്റത്തിന് കരുത്തുകൂട്ടാന്‍ ശ്രമിച്ചെങ്കിലും ജിങ്കനും നെമന്‍ജ പെസിച്ചും മുഹമ്മദ് റാകിപും ലാല്‍റുവാത്താരയും അടങ്ങിയ പ്രതിരോധം അവയെല്ലാം വിഫലമാക്കി. തുടര്‍ന്നും ബ്ലാസ്റ്റേഴ്സ് അതിവേഗ മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലൂം മുംബൈ സിറ്റി കടുത്ത പ്രതിരോധം ഉയര്‍ത്തിയതോടെ ലീഡ് ഉയര്‍ത്താന്‍ ആദ്യപകുതിയില്‍ ആതിഥേയര്‍ക്കായില്ല. ഇടയ്ക്ക് മുംബൈ സിറ്റിയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ഗോളി ധീരജ് സിങും മികച്ച പ്രകടനം നടത്തിയതോടെ ആദ്യ പകുതി ആതിഥേയര്‍ക്ക് സ്വന്തം.
രണ്ടാം പകുതിയുടെ ആദ്യമിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിന്് അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പൊപ്ലാട്നിക് എടുത്ത കോര്‍ണര്‍ സഹല്‍ അബ്ദുള്‍ സമദ് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പന്ത് നേരെ ഗോളി അമരീന്ദര്‍ സിങിന്റെ കൈകകളിലേക്കായിരുന്നു. 50-ാം മിനിറ്റില്‍ നര്‍സാരിക്ക് ലഭിച്ച അവസരം അലക്ഷ്യമായ ഷോട്ടിലൂടെ പുറത്തേക്കടിച്ചുകളഞ്ഞു. 54-ാം മിനിറ്റില്‍ ദുംഗലിനെ തിരിച്ചുവിളിച്ച് ഡേവിഡ്് ജെയിംസ് സി.കെ. വിനീതിനെ കളത്തിലിറക്കി. 57-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ഒരു മുന്നേറ്റം കോര്‍ണറിന് വഴങ്ങി മുംബൈ സിറ്റി താരം രക്ഷപ്പെടുത്തി. 61-ാം മിനിറ്റില്‍ പൊപ്ലാട്നിക്കിന് പകരം കറേജ് പെക്കൂസണെ ബ്ലാസ്റ്റേഴ്സ് കോച്ച് കളത്തിലിറക്കി. മൂന്നുമിനിറ്റിനുശേഷം മക്കാഡോ െപിന്വലിച്ച് മിറാബാജയെ മുംബൈ സിറ്റിയും മൈതാനത്തിറക്കി. 69-ാം മിനിറ്റില്‍ മുംബൈ സിറ്റിയുടെ സൗവിക് ഘോഷിന്റെ നല്ലൊരു ഷോട്ട് നേരിയ വ്യതയാസത്തിന് പുറത്തേക്കു പറന്നപ്പോള്‍ ആരാധകര്‍ ആശ്വാസം പ്രകടിപ്പിച്ചു.
70-ാം മിനിറ്റില്‍ സഹലിന് പകരം കിസിറോണ്‍ കിസിറ്റോ ബ്ലാസ്റ്റേഴ്സിനും തൊട്ടുപിന്നാലെ റയിനര്‍ ഫെര്‍ണാണ്ടസിന് പകരം ഭുമിജും കളത്തിലെത്തി. അധികം കഴിയും മുന്‍പേ മുഹമ്മദ് റാകിപ് നടത്തിയ നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ ബോക്സിലേക്ക് നല്കിയ ക്രോസ് കണക്ട് ചെയ്യാന്‍ വിനീതിന് കഴിഞ്ഞില്ല. 81-ാം മിനിറ്റില്‍ ഇസോകോയ്ക്ക് പകരം സഞ്ജു പ്രധാനെ മുംബൈ കളത്തിലിറക്കിയെങ്കിലും കാര്യമായ ഗുണമൊന്നുമുണ്ടായില്ല. അവസാന മിനിറ്റുകളില്‍ മുംബൈ സിറ്റി സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ജിങ്കാന് ഉള്‍പ്പെട്ട പ്രതിരോധവും ഗോളി ധീരജ് സിങും കീഴടങ്ങിയില്ല.
എന്നാല്‍ പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ബുംജിയുടെ ബുള്ളറ്റ് ഷോട്ട് വലയില്‍ കയറിയതോടെ ഉറപ്പിച്ച വിജയം ബ്ലാസ്റ്റേഴ്സ് കൈവിട്ടു. ഒക്ടോബര്‍ 20ന് കൊച്ചിയില്‍ ദല്‍ഹി ഡൈനാമോസിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: