തിരുവനന്തപുരം: ശ്രീനാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന് സ്വദേശി ദര്ശന് പദ്ധതി പ്രകാരം കേന്ദ്രം തത്വത്തില്‍ അനുമതി നല്കി. 70 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്.
ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കിയാണ് തീര്‍ഥാടന സര്‍ക്യൂട്ട് ആവിഷ്കരിച്ചത്. ഗുരു ജനിച്ച ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂര്‍ ശ്രീ ദുര്‍ഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കല്‍ കുമാരനാശാന് സ്മാരകം, കായിക്കര കുമാരനാശാന് സ്മാരകം, ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം എന്നിവയെല്ലാം ബന്ധപ്പെടുത്തിയുള്ളതാണ് തീര്‍ഥാടന സര്‍ക്യൂട്ട്.
അരുവിപ്പുറത്ത് നിന്ന് ശിവഗിരി വരെ നീളുന്ന തീര്‍ഥാടന സര്‍ക്യൂട്ടില്‍ ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ അതാതിടങ്ങളില്‍ രേഖപ്പെടുത്തും. ശിവഗിരിയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ സംവിധാനം, ഓപ്പണ്‍ എയര്‍ തീയേറ്റര്‍, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, രണ്ടായിരം പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാല, ആരോഗ്യ ശുശ്രൂഷാകേന്ദ്രം, ഔഷധ സസ്യ തോട്ടം, ജലസംഭരണി, മഴവെള്ള സംഭരണി, പാര്‍ക്കിങ് സൗകര്യം, സൗരോര്‍ജ പ്ലാന്റ്, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ തീര്‍ഥാടന സര്‍ക്യൂട്ടിന്റെ ഭാഗമായി ഒരുക്കും. ശിവഗിരി മഠത്തിലെ വൈദ്യുതി ലൈനുകള്‍ ഭൂമിക്കടിയില്‍ മാറ്റി സ്ഥാപിക്കാനും പദ്ധതിയുണ്ട്. അരുവിപ്പുറത്ത് സ്ഥാപിക്കുന്ന മ്യൂസിയം കോംപ്ലക്സില്‍ ആര്‍ട്ട് ഗ്യാലറിയും മള്‍ട്ടിമീഡിയ സംവിധാനവും, ഗവേഷണ കേന്ദ്രവും, ലൈബ്രറിയും ഉണ്ടാകും.
അരുവിപ്പുറത്തെ ഗുഹകളുടെ സംരക്ഷണം, ദശ പുഷ്പ പാര്‍ക്ക്, പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍, കല്ലുകള്‍ പാകിയ നടപ്പാതകള്‍, മലമുകളില്‍ യോഗാകേന്ദ്രം എന്നിവയും ഒരുക്കും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ പ്രകാശ സംവിധാനങ്ങള്‍, ആധുനിക ഭക്ഷണശാല, ഡിസ്പെന്‍സറി, പാര്‍ക്കിങ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. കുന്നുംപാറ ക്ഷേത്രത്തില്‍ കണ്വെന്ഷന് സെന്റര്‍, പ്രാര്‍ഥനാ മന്ദിരം, യോഗാ കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, നടപ്പാതകള്‍, മഴവെള്ള സംഭരണി, സോളാര്‍ പ്ലാന്റ്, പ്രവേശന കവാടം എന്നിവ നിര്‍മിക്കും. 118 കോടിയുടെ തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതിയുടെ അനുമതിക്കായാണ് സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് കേന്ദ്രത്തിന് അപേക്ഷ നല്‍കിയത്. തത്വത്തില്‍ അനുമതി ലഭിച്ച ശ്രീനാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന്റെ വിശദമായ പദ്ധതി രേഖ ഒരാഴ്ചയ്ക്കകം വിനോദ സഞ്ചാരവകുപ്പ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: