തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ വിധി നടപ്പാക്കുന്നതിനു മുന്നോടിയായി ശബരിമല സന്നിധാനത്ത് ഈ മാസം മുതല്‍ വനിതാ പോലീസിനെ നിയോഗിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ.
ജോലിയും വിശ്വാസവും രണ്ടാണെന്നും പോലീസ് സേനയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും ബെഹ്റ പറഞ്ഞു. ഡിജിപിയുടെ നിലപാടിനെതിരെ പോലീസ് സേനയിലും വിശ്വാസികള്‍ക്കിടയിലും ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അതിനിടെ വനിതാ പോലീസുകാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു അഞ്ചു സംസ്ഥാനങ്ങള്‍ക്കു ഡിജിപി ലോക്നാഥ് ബെഹ്റ കത്തയച്ചു. ആദ്യഘട്ടത്തില്‍ 500 വനിതാ പോലീസുകാരെ നിയോഗിക്കാനാണ് തീരുമാനം.
പമ്പയിലും സന്നിധാനത്തും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുവതികളായ പോലീസ് ഓഫീസര്‍മാരെ സന്നിധാനത്ത് നിയോഗിക്കാനാണ് നീക്കം. മാസപൂജയ്ക്ക് രണ്ട് ദിവസം മുമ്പുതന്നെ വനിതാ പോലീസുകാരെ എത്തിക്കും. വനിതാ ബറ്റാലിയനിലെയും ലോക്കല്‍ സ്റ്റേഷനുകളിലെയും വനിതാപോലീസുകാരെ നിയോഗിക്കാനാണ് നീക്കം. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനാണ് സുരക്ഷാ ചുമതല. രണ്ട് ഡിവൈഎസ്എസ്പിമാര്, നാല് സിഐമാര്‍, 15 എസ്ഐമാര്‍ ഉള്‍പ്പെടെ 20 പേര് അടങ്ങുന്ന മൂന്ന് സംഘത്തെ വിന്യസിക്കും. മുമ്പ് പമ്പയില്‍ നാലു വനിതാപോലീസുകാരെയും നാലു ദേവസ്വം വനിതാജീവനക്കാരെയും മാത്രമാണ് പരിശോധനയ്ക്കായി നിയോഗിച്ചിരുന്നത്.
പമ്പയിലും സന്നിധാനത്തും യുവതികളായ പോലീസുകാരെ നിയോഗിക്കുന്നതിനെതിരെ പോലീസില്‍ എതിര്‍പ്പ് രൂപപ്പെട്ടിരുന്നു. ഇക്കാര്യം സ്പെഷ്യല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു. അതേത്തുടര്‍ന്നാണ് ഡിജിപി പ്രസ്താവനയുമായി രംഗത്തെത്തിയത്. വനിതാപോലീസുകാരുടെ എതിര്‍പ്പ് ശക്തമായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകരുതെന്നതിന്റെ ഭാഗമായാണു തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നു വനിതാ പോലീസിനെ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: