കൊച്ചി: ഹയര്‍സെക്കന്‍ഡറി വരെ മലയാളം പഠിക്കാത്തവര്‍ക്കും എല്‍പി,യുപി അധ്യാപകരാവാമെന്ന വിവാദ ഉത്തരവ് പിന്‍വലിക്കുന്നു. 2002 ലെ ഉത്തരവ് പ്രകാരം ഹയര്‍സെക്കന്‍ഡറി തലംവരെ മലയാളം പ്രത്യേക വിഷയമായി പഠിക്കാത്തവര്‍ക്ക് എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകരാകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ ഉത്തരവ് തിരുത്തിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.
നിയമസഭ പാസാക്കിയ മാതൃഭാഷാ നിയമത്തിന് കടയ്ക്കല്‍ കത്തിവയ്ക്കുമെന്ന നിലപാടിലായിരുന്നു എന്‍ടിയു അടക്കമുള്ള അധ്യാപക സംഘടനകള്‍. സിബിഎസ്സി, ഐസിഎസ്സി സിലബസുള്ള സ്കൂളുകളില്‍ ഉള്‍പ്പെടെ മലയാളം നിര്‍ബന്ധമാക്കിയുള്ള ഉത്തരവിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. എല്‍പി,യുപി സ്കൂളുകളിലെ അധ്യാപകരുടെ യോഗ്യത ഏകീകരിച്ചുകൊണ്ട് 1980ലാണ് ആദ്യമായി ഉത്തരവിറങ്ങിയത്. ഈ ഉത്തരവിലെ ആശയക്കുഴപ്പങ്ങള്‍ക്ക് വ്യക്തത വരുത്താനായാണ് 2002 ല്‍ പുതുക്കിയ ഉത്തരവുണ്ടായത്. ഇതിലാണ് വിവാദപരമായ മാറ്റങ്ങളുണ്ടായത്.
താഴെത്തട്ടില്‍ മലയാളം പഠിക്കാത്തവര്‍ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ ആശയവിനിമയത്തില്‍ പ്രശ്നങ്ങളുണ്ടാകുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ വകുപ്പിന് ഇത് ചോദ്യം ചെയ്ത് ലഭിക്കുന്ന പരാതികളുടെ എണ്ണവും കൂടി. പ്രതിഷേധം ശക്തമാകുന്നതോടെയാണ് ഉത്തരവിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: