തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ഭക്തജനങ്ങളുടെ വിശ്വാസത്തിനെതിരായി നിലകൊണ്ട സര്‍ക്കാര്‍ നിലപാട് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന് സിപിഎം വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് സമവായനീക്കമെന്ന തന്ത്രത്തോടെ വിശ്വാസികളുടെ പ്രക്ഷോഭം തണുപ്പിക്കാന്‍ ശ്രമിക്കണമെന്ന് സര്‍ക്കാരിനോട് സിപിഎം സെക്രട്ടേറിയറ്റ്. സുപ്രീംകോടതിവിധി നടപ്പിലാക്കുന്നതിന് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ആവശ്യമായ തീരുമാനങ്ങള്‍ എടുക്കണമെന്ന് സര്‍ക്കാരിനോട് പാര്‍ട്ടി സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്ത്രീ പ്രവേശനവിധിക്കെതിരെ പതിനായിരക്കണക്കിന് വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയത് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. എന്‍എസ്എസ് അടക്കമുള്ള സാമുദായികസംഘടനകള്കൂടി സമരനേതൃത്വത്തിലേക്ക് വന്നതോടെ ഇന്നുവരെ കാണാത്ത സ്ത്രീജനപങ്കാളിത്തവും ജനപിന്തുണയും പ്രതിഷേധസൂചകമായി നടന്ന നാമജപയാത്രകളില്‍ ഉണ്ടായി. കോടതി വിധിയനുസരിച്ച് വിശ്വാസിയായ സ്ത്രീക്ക് ക്ഷേത്രത്തില്‍ പോകാനുള്ള നിയമപരമായ അവകാശമുണ്ടെന്നും എന്നാല്‍ സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോവുകയെന്നത് സിപിഎമ്മിന്റെ പരിപാടിയല്ലെന്നും പാര്‍ട്ടി വിശദീകരിക്കുന്നു.
നാമജപയാത്രയ്ക്കുനേരെ പലയിടങ്ങളിലും എസ്എഫ്ഐയും മറ്റു ചില ഇടതുസംഘടനകളും അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ നിലപാട് തിരിച്ചടിയാവുമെന്ന് കണ്ടാണ് ചര്‍ച്ചകള്‍ നടത്തുന്നുവെന്ന ധാരണയുണ്ടാക്കി പ്രക്ഷോഭങ്ങള്‍ തണുപ്പിക്കാനുള്ള തന്ത്രവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: