കൊച്ചി: അവിശ്വാസികള്‍ക്ക് പോകാനുള്ള ടൂറിസ്റ്റ് കേന്ദ്രമല്ല ശബരിമലയെന്ന് പിഎസ്സി മുന്‍ ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്. എറണാകുളം കരയോഗം പ്രതിനിധികള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിച്ചിട്ടില്ല, മറിച്ച് നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയതെന്നും രാധാകൃഷ്ണന് പറഞ്ഞു.
നീതിയുക്തമായ നിയന്ത്രണങ്ങള്‍ ഏതു സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യന്‍ ഭരണഘടന വിധിച്ചിട്ടുണ്ട്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ക്കുള്ള നിയന്ത്രണം വ്യക്തിസ്വാതന്ത്ര്യവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ഭരണഘടനാനുസൃതമായ പ്രക്ഷോഭങ്ങളിലൂടെ വിധി തിരുത്തിക്കുറിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ഷേത്ര വിശ്വാസങ്ങളെ മാനിക്കാതെയും ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെയുമാണ് സുപ്രീം കോടതി വിധി. ദേവന്റെ ഇച്ഛ മനസ്സിലാക്കി ദേവപ്രശ്നം വെച്ചു നോക്കിയാണ് ശബരിമലയില്‍ ഇതുവരെയുള്ള ആചാരങ്ങള്‍ക്ക് മാറ്റം വരുത്തിയിട്ടുള്ളതെന്നും അഡ്വ. ഗോവിന്ദ് കെ. ഭരതന് അഭിപ്രായപ്പെട്ടു.
ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കും. രണ്ട് ലക്ഷത്തിലധികം അയ്യപ്പഭക്തരെ അണിനിരത്തി വിപുലമായ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എറണാകുളം കരയോഗം പ്രസിഡന്റ് പി. രാമചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി ആലോചനയോഗം നാളെ വൈകിട്ട് 3.30 ന് എറണാകുളം ടിഡിഎം ഹാളില്‍ ചേരും. പി. രാജേന്ദ്രപ്രസാദ്, സി.ജി. രാജഗോപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: