പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വനിതാ പോലീസുകാര്‍ക്കിടയില്‍ ആശങ്കയും അങ്കലാപ്പും വര്‍ധിക്കുന്നു. സന്നിധാനത്ത് ഡ്യൂട്ടി നിശ്ചയിക്കപ്പെട്ടാല്‍ എന്തുചെയ്യണമെന്ന ആശങ്കയിലാണ് യുവതികളായ പോലീസുകാര്‍.
സേനയിലെ അച്ചടക്കമനുസരിച്ച് ഉത്തരവ് ഇറങ്ങിയാല്‍ പറയുന്ന സ്ഥലത്ത് ഡ്യൂട്ടി ചെയ്യാന്‍ ബാധ്യസ്ഥരാണെന്നതാണ് ഇവരെ കുഴയ്ക്കുന്നത്. കോടതി ഉത്തരവിന്റെ ബലത്തില്‍ ആചാരങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചാലും കഴിയില്ലെന്ന നിലപാടിലാണ് ഇവരില്‍ പലരും. എന്നാല്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അഭിമാനപ്രശ്നമായി കാണുന്ന സാഹചര്യത്തില്‍ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാകാന്‍ ശ്രമിച്ചാല്‍ സേനയ്ക്കുള്ളില്‍ നോട്ടപ്പുള്ളികളാകുമെന്നും ഇവര്‍ ഭയപ്പെടുന്നു. സാലറി ചലഞ്ചിന്റെ അനുഭവങ്ങള്‍ പലരും ഓര്‍മിപ്പിക്കുന്നു. ഇടത് അനുകൂല പോലീസ് അസോസിയേഷന് അംഗങ്ങള്‍ തന്നെ ശബരിമലയില്‍ ഡ്യൂട്ടി ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നില്ല. കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പോലീസ് സേനയെ ആണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പതിനെട്ടാം പടിയില്‍ അടക്കം വനിതാ പോലീസിനെ നിയോഗിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. മിനിട്ടില്‍ 70 അയ്യപ്പന്മാരെയാണ് സാധാരണ പടിചവിട്ടാന്‍ അനുവദിക്കുന്നത്. എന്നാല്‍ തിരക്കേറുമ്പോള്‍ ഇത് 90 വരെ ആക്കേണ്ടിവരും. ഏറെ ആയാസകരമായ ജോലിയാണിത്. പമ്പയിലും സന്നിധാനത്തും യുവതികളായ പോലീസ് ഓഫീസര്‍മാരെ വിന്യസിക്കാന്‍ പോലീസ് ആസ്ഥാനത്ത് നടപടികള്‍ ആരംഭിച്ചു. തുലാമാസപൂജയ്ക്കായി നട തുറക്കുന്ന 17ന് മുന്‍പു തന്നെ വനിതാ പോലീസുകാരെ സന്നിധാനത്ത് എത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ മൂന്ന് എആര്‍ ക്യാമ്പുകളിലെ പോലീസുകാരെയാണ് വിന്യസിക്കുക.
യുവതികളായ ലോക്കല്‍ പോലീസുകാര്‍ എതിര്‍പ്പ് അറിയിച്ചതോടെയാണ് ക്യാമ്പ് അംഗങ്ങളെ നിയമിക്കാന്‍ നീക്കം നടക്കുന്നത്. പോലീസുകാരുടെ പ്രതിഷേധം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന. ഡ്യൂട്ടി നിശ്ചയിച്ചാല്‍ എതിര്‍പ്പ് അറിയിക്കണമെന്ന് സേനയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വനിതാ പോലീസിനെ സേവനത്തിന് ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: