കൊച്ചി: ഫ്ളക്സ് ബോര്‍ഡുകള്‍ നിയമപരമായി സ്ഥാപിക്കാന്‍ അനുവദിക്കുന്നതിലൂടെ ലഭിക്കേണ്ട വരുമാനം സര്‍ക്കാര്‍ വേണ്ടെന്ന് വെയ്ക്കുമ്പോള്‍ പ്രളയ ദുരിതാശ്വാസത്തിനായി സഹായം നല്‍കുന്നത് സംബന്ധിച്ച് ജനങ്ങള്‍ മാറിച്ചിന്തിക്കുമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.
പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ സഹായം തേടുമ്പോള്‍ അനധികൃത ഫ്ളക്സ് ബോര്‍ഡുകളില്‍ നിന്നു പിഴ ഈടാക്കാന്‍ തയാറായിട്ടില്ലെന്നും കോടതി പറഞ്ഞു. അതീവ ജാഗ്രതയോടെയാണ് സിംഗിള്‍ബെഞ്ച് ഈ വിഷയത്തില്‍ ഇടപെട്ടത്. ഇതിനെ കോടതിയുടെ ദൗര്‍ബല്യമായി വ്യാഖ്യാനിക്കരുത്. ഉത്തരവ് നടപ്പാക്കാന്‍ ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കോടതിക്ക് കഴിയും. കോടതിയുത്തരവുണ്ടായിട്ടും സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടുത്തിയതെന്തെന്നു വ്യക്തമാക്കി തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദീകരണം നല്‍കണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു.
അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ക്കെതിരെ നടപടി വേണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടിയില്ലെന്നാരോപിച്ചാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം പറഞ്ഞത്. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത് ഒരു പള്ളിക്കു മുന്നില്‍ സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പള്ളിയധികൃതര്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടും ചില തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇത്തരക്കാരോടു മൃദു സമീപനം കാട്ടുന്നത് സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കു വേണ്ടിയാണോയെന്ന് സംശയമുണ്ടാക്കുന്നുവെന്നു കോടതി പറഞ്ഞു. പ്രളയ ദുരിതത്തിനുശേഷം മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് സഹായം തേടിയിരുന്നു. അതേസമയം, ഫ്ളക്സ് ബോര്‍ഡുകള്‍ നിയമപരമാക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം വേണ്ടെന്ന് വെക്കുകയും ചെയ്യുന്നു, ഇതു വേദനാജനകമാണ്. അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ക്കെതിരെ നടപടി വേണമെന്നും കുറ്റക്കാര്‍ക്കെതിരെ പിഴശിക്ഷയുള്പ്പെടെ ഏര്‍പ്പെടുത്തണമെന്നും സപ്തംബര്‍ 19 നാണ് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്.
എന്നാല്‍ ചീഫ് സെക്രട്ടറി ഇതിനായി നടപടികള്‍ സ്വീകരിച്ചു വരികയാണെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. പക്ഷേ, കോടതിയുത്തരവിനെ പുച്ഛിക്കുന്ന തരത്തില്‍ അനധികൃത ബോര്‍ഡുകള്‍ കൂടി വരികയാണ്. ഇത്തരം നടപടി അനുവദിക്കാനാവില്ല. കോടതിയുടെ നിശ്ചയ ദാര്‍ഢ്യത്തെ തടയാന്‍ സ്ഥാപിത താല്പര്യക്കാര്ക്ക് കഴിയില്ല. അനധികൃത ബോര്‍ഡുകള്‍ നീക്കാതെയും കുറ്റക്കാര്‍ക്ക് പിഴ ശിക്ഷ നല്‍കാതെയും വിധി നടപ്പാക്കാന്‍ കഴിയില്ല. ഇതിന് രണ്ടാഴ്ച കൂടി സര്‍ക്കാര്‍ സമയം തേടിയത് ശരിയായില്ലെന്നും കോടതി പറഞ്ഞൂ. വിധി നടപ്പാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച് വിശദീകരിക്കണമെന്നും കോടതി പറഞ്ഞൂ. ഹര്‍ജി ഒക്ടോബര്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: