ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് നവംബര്‍ 12 മുതല്‍ ഡിസംബര്‍ ഏഴു വരെ നടക്കുക. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.
തെലങ്കാന ഒഴികെയുള്ള നാല് സംസ്ഥാനങ്ങളിലും ഇന്നലെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തെലങ്കാന നിയമസഭ പിരിച്ചു വിട്ടതു മുതല്‍ സംസ്ഥാനത്ത് മാതൃകാപെരുമാറ്റച്ചട്ടം നിലവിലുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് സംവിധാനവും ഉപയോഗിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് അറിയിച്ചു.
ഛത്തീസ്ഗഢില്‍ ജനുവരി 5നും മധ്യപ്രദേശില്‍ ജനുവരി ഏഴിനും രാജസ്ഥാനില്‍ ജനുവരി 20നും നിയമസഭാ കാലാവധി തീരും. മിസോറാം നിയമസഭയുടെ കാലാവധി ഡിസംബര്‍ 15ന് അവസാനിക്കും. അനാവശ്യ വിവാദങ്ങളുണ്ടാക്കുന്ന കോണ്‍ഗ്രസ്സിനെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരിഹസിച്ചു. ആദ്യം രാവിലെ 12.30ന് നടത്തുമെന്നറിയിച്ച പത്രസമ്മേളനം പിന്നീട് മൂന്നു മണിയിലേക്ക് മാറ്റിയിരുന്നു. ഇത് ഉച്ചയ്ക്ക് ഒരുമണിക്ക് രാജസ്ഥാനില്‍ പ്രധാനമന്ത്രി നടത്തിയ തെരഞ്ഞെടുപ്പ് റാലി കണക്കിലെടുത്താണെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ ആരോപണം.
തെലങ്കാന വോട്ടര്‍ പട്ടിക വൈകിയതും വോട്ടര്‍ പട്ടിക ഹൈക്കോടതിയെ കാണിക്കണമെന്ന നിര്‍ദ്ദേശം വന്നതിനാലും മറ്റൊരു സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അവസാന നിമിഷം വന്നതിനാലുമാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീട്ടിയതെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണര്‍ റാവത്ത് വിശദീകരിച്ചു. രാഷ്ട്രീയക്കാര്‍ എല്ലാം രാഷ്ട്രീയമായി കാണുന്നതിന് യാതൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം കോണ്‍ഗ്രസ്സിന് മറുപടി നല്കി.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: