കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ബിജെപി നടത്തുന്ന പദയാത്ര നവംബര്‍ 1 മുതല്‍ 15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന വിവിധങ്ങളായ പദ്ധതികളാണ് കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. സ്വച്ഛ് ഭാരത് അഭിയാന്, ഖാദിയുടെ പ്രചരണം, കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണം, കൃഷി, വ്യവസായം തുടങ്ങി സമസ്ത മേഖലകളിലുള്ള സമഗ്രമായ മാറ്റങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് പദയാത്രയിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടും.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജനപ്രിയ പദ്ധതികളുടെ ഗുണഫലം ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളോട് ഇടതു സര്‍ക്കാര്‍ മുഖം തിരിച്ച് നില്‍ക്കുന്നത് കാരണം മിക്ക പദ്ധതികളും കേരളത്തിലെ ജനങ്ങള്‍ക്ക് അപ്രാപ്യമാണ്. ഏകദേശം അന്‍പത് കോടി ജനങ്ങള്‍ക്ക് ഗുണഫലം ലഭിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളില്‍ നേരിട്ടെത്തുകയെന്ന വിശാലമായ ലക്ഷ്യത്തിലാണ് രാജ്യത്താകമാനം ഇത്തരം പദയാത്രകള്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുന്നൂറ്റി അന്‍പതോളം കേന്ദ്രങ്ങളില്‍ പദയാത്രകള്‍ നടത്താനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. നാലോ അഞ്ചോ ബൂത്തുകളിലെ നൂറ്റി അന്‍പതോളം പ്രവര്‍ത്തകരാണ് ഓരോ പരിപാടിയിലും പങ്കെടുക്കുക. എല്ലാ ദിവസവും വൈകുന്നേരം 3 മണി മുതല്‍ 7 മണിവരെയാണ് പദയാത്ര നടക്കുക. പദയാത്രയുടെ ഭാഗമായി പൊതുയോഗങ്ങള്‍, പൊതുജന സമ്പര്‍ക്ക പരിപാടികള്‍, ലഘുലേഖ വിതരണം തുടങ്ങിയവ നടക്കും. ബിജെപി ജില്ലാ സംസ്ഥാന നേതാക്കള്‍ യാത്രയുടെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: