മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്. പൊതുജനങ്ങള്‍ക്ക് ഇന്നലെ മുതല്‍ വിമാനത്താവളം കാണാന്‍ അവസരം നല്‍കിയതോടെയാണ് തിരക്ക് അനുഭവപ്പെട്ടത്. ഈ മാസം 12 വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെയാണ് പ്രവേശനം നല്‍കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ഇന്നു വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയത്. എല്ലാവരുടെയും തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ് സന്ദര്‍ശകരെ ടെര്‍മിനല്‍ ബില്‍ഡിംഗിലേക്ക് കയറ്റി വിടുന്നത്. ടെര്‍മിനല്‍ ബില്‍ഡിംഗിലും മറ്റും സന്ദര്‍ശകര്‍ക്ക് നിയന്ത്രങ്ങളോടെയാണ് പ്രവേശനം നല്‍കിയത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സ്കൂളുകളിലെ വിദ്യാര്‍ഥികളും വിമാനത്താവളം കാണാനെത്തിയിരുന്നു. സുരക്ഷാ സേനയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ജനങ്ങളെ കടത്തിവിടുന്നത്. സന്ദര്‍ശകരുടെ വാഹനങ്ങള്‍ വിമാനത്താവളത്തിന്റെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തും മേല്‍പ്പാലത്തിലുമാണ് നിര്‍ത്തിയിട്ടത്. ടെര്‍മിനല്‍ കെട്ടിടത്തിനുള്ളില്‍ ഭക്ഷണ സാധനങ്ങളും പാനീയങ്ങളും നിരോധിച്ചിരുന്നു. പ്ലാസ്റ്റിക് സാധനങ്ങളും മറ്റും പരിസരത്ത് ഉപേക്ഷിക്കാനും പാടില്ലെന്ന നിര്‍ദേശവും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: