കണ്ണൂര്‍: എസ്എന്‍ പാര്ക്കിന് സമീപമുള്ള മാളില്‍ ക്വട്ടേഷന്‍ സംഘം ജീവനക്കാരനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തലവന് അറസ്റ്റില്‍. സി.പി.ശിവരാജന്റെ ഉടമസ്ഥതയിലുള്ള കണ്ണൂര്‍ മാളില്‍ വ്യാഴാഴ്ചയാണ് ആറംഗ ക്വട്ടേഷന്‍ സംഘത്തിന്റെ അഴിഞ്ഞാട്ടമുണ്ടായത്. മാളിലെ ഇല്ക്ട്രീഷ്യന് റജീഷി(23)നെയാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ എസ്ഐ ശ്രീജിത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകള്‍ക്കകം തന്നെ ക്വട്ടേഷന്‍ സംഘത്തലവനെ അറസ്റ്റ് ചെയ്തു. കടമ്പൂരിലെ ഗോപിയാണ് അറസ്റ്റിലായത്.
കണ്ണൂര്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കടയുടമയാണ് ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. മാളില്‍ വാടക നല്‍കാതെ ബ്യൂട്ടി പാര്‍ലര്‍ 24 ലക്ഷം രൂപ കുടിശ്ശിക വരുത്തിയിരുന്നു. 5000 സ്ക്വയര്‍ ഫീറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം കുടിശ്ശിക വരുത്തിയതോടെ ഒഴിയണമെന്ന് മാളുടമ ആവശ്യപ്പെട്ടിരുന്നു. നേരത്തെ 18 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിരുന്നെങ്കിലും അത് അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങിയിരുന്നു. ഇതുസംബന്ധിച്ച് ബ്യൂട്ടി പാര്‍ലര്‍ ഉടമകള്‍ക്കെതിരെ കോടതിയില്‍ കേസുണ്ട്. വാടകക്കുടിശ്ശിക 24 ലക്ഷമായതോടെ ഇനി ഒരുപണവും നല്‍കില്ലെന്ന നിലപാടിലായിരുന്നു അക്രമത്തിന് ക്വട്ടേഷന്‍ നല്കിയ കടയുടമകള്‍. മാളിലെ ജനറേറ്റര്‍ ഉപയോഗിച്ചുള്ള വൈദ്യുതിയാണ് ബ്യൂട്ടിപാര്‍ലറില്‍ ഉപയോഗിച്ചിരുന്നത്. വൈദ്യുതി നല്‍കുന്നത് മാളുടമ അവസാനിപ്പിച്ചതോടെ വേറെ ജനറേറ്റര്‍ കൊണ്ടുവന്ന് സ്ഥാപനം പ്രവര്‍ത്തിപ്പിക്കാനും ശ്രമം നടന്നിരുന്നു. ഇത് വിലപ്പോകാത്തതിനെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘം പയ്യാമ്പലത്തെ ഒരു ഹോട്ടലില്‍ തമ്പടിച്ചാണ് ആക്രമണം ആസൂത്രണം ചെയ്തത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കട ഉടമകളെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യും. കണ്ണൂരില്‍ പുതുതായി രൂപപ്പെട്ട ക്വട്ടേഷന്‍ സംഘത്തിന്റെ മുഴുവന്‍ വിവരങ്ങളും പോലീസിന് ലഭിച്ചതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: