സ്വന്തം ലേഖകന്‍
ഇടുക്കി: ഇടുക്കി സംഭരണിയുടെ ഷട്ടര്‍ വീണ്ടും തുറന്നതോടെ ചെറുതോണി പുഴയ്ക്ക് വീണ്ടും ജീവന്‍വച്ചു. ഇന്നലെ രാവിലെ മുതലാണ് ചെറുതോണി പുഴയിലൂടെ വീണ്ടും വെള്ളം ഒഴുകാന്‍ ആരംഭിച്ചത്. ഇതുവഴി കെഎസ്ഇബിയ്ക്ക് ഒരോ മണിക്കൂറിലും നഷ്ടപ്പെടുന്നത് 10 ലക്ഷം രൂപയുടെ വെള്ളം.
ജലശേഖരം 2391 അടിയിലും താഴെ എത്തിയതോടെ സെപ്തംബര്‍ 7ന് ഉച്ചയ്ക്ക് 1.02ന് ആണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണ്ണമായും അടച്ചത്. അതുവരെ സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുഴയിലേക്ക് ഒഴുക്കിവിട്ടിരുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 9ന് ഉച്ചയ്ക്ക് 12.32ന് (2398.5 അടി) ആണ് പരീക്ഷണാര്‍ത്ഥം ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറക്കുന്നത്. അന്ന് ഒഴുക്കി വിട്ടത് സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളം. പിന്നീട് ഷട്ടര്‍ അടയ്ക്കാനായില്ല. കാലവര്‍ഷം കനത്തത്തോടെ എല്ലാ ഷട്ടറുകളും തുറന്നു. 17 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കി വിട്ടു. ഇതിന് ശേഷം ഘട്ടംഘട്ടമായി ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ച് ഷട്ടര്‍ അടയ്ക്കുകയായിരുന്നു.
നീണ്ട 29 ദിവസത്തിന് ശേഷമാണ് അണക്കെട്ടിന്റെ ഷട്ടര്‍ അന്ന് അടയ്ക്കുന്നത്. ഇത്രയും ദീര്‍ഘനാള്‍ അണക്കെട്ട് തുറന്ന് വയ്ക്കുന്നത് പദ്ധതി തുടങ്ങിയ ശേഷം ആദ്യമായിട്ടായിരുന്നു. ഇത്രയും ദിവസം സംഭരണി തുറന്ന് വച്ചതിലൂടെ ഒഴുക്കി കളഞ്ഞത് സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ മൊത്തം ശേഷിയുടെ മൂന്നില്‍ രണ്ട് ശതമാനം വെള്ളമാണ്. 1063 ഘനമീറ്റര്‍ വെള്ളം ഇതുവഴി ഒഴുകി അറബികടലില്‍ എത്തി. അതായത് 1550 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം. ശരാശരി 620 കോടിയുടെ വൈദ്യുതി ഇതുപയോഗിച്ച് ഉത്പാദിപ്പിക്കാനാകുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: