ആറന്മുള: സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെയും ക്ഷേത്രാചാരങ്ങളെയും തകര്‍ക്കാന്‍ പിണറായിയുടെ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെതിരെ ശക്തമായി പോരാടുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ്ബാബു പറഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുകൂലമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ആറന്മുളയിലെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിരോധനമില്ല. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി പ്രത്യേക പ്രായത്തിലുള്ള യുവതികള്‍ക്കാണ് വിലക്ക്. ഇതു കണക്കിലെടുക്കാതെയാണ് സുപ്രീംകോടതിയുടെ വിധി. പള്ളിത്തര്‍ക്കത്തിലും നഴ്സുമാരുടെ ശമ്പള വിഷയത്തിലും ഹര്‍ത്താലിനും എതിരെയുള്ള കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കാത്ത പിണറായി സര്‍ക്കാര്‍ ശബരിമല വിഷയത്തിലെ വിധി തിടുക്കപ്പെട്ടു നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഇതു ക്ഷേത്രങ്ങളെയും ഹിന്ദു ആചാരങ്ങളെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇതിനെ ഹിന്ദു സമൂഹം ചെറുത്തു തോല്പിക്കും. അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിഷ്ണു മോഹന്‍ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഡി. അജിത് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: