കൊച്ചി: സിവില്‍ തര്‍ക്കത്തില്‍ നിയമവിരുദ്ധമായി ഇടപെട്ട തൊടുപുഴ സിഐ എന്‍.ജി ശ്രീമോന് എതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തൊടുപുഴ സിഐക്കെതിരായ മറ്റു 14ഓളം പരാതികളില്‍ ഇടുക്കി എസ്പി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഇയാളെ സംബന്ധിച്ച് ഇന്റലിജന്‍സ് എഡിജിപി റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. പോലീസ് പീഡനമാരോപിച്ച് തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന് വര്‍ക്കി നല്കിയ ഹര്‍ജിപരിഗണിച്ചാണ് കോടതിയുടെ തീരുമാനം.
ഹര്‍ജി പരിഗണിക്കവെ ഭൂമിയുമായി ബന്ധപ്പെട്ട സിവില്‍ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രീമോന് ഇടപെട്ടെന്ന പരാതി അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തിയിരുന്നതായി ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി എം മിനി സത്യവാങ്മൂലം പറയുന്നു. എന്നാല്‍ ഇങ്ങനെയൊരു കേസില്‍ ശ്രീമോന് ഇടപെടാന്‍ പാടില്ലായിരുന്നുവെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട് പറയുന്നത്. ഭൂമിയും പരാതിക്കാരനും ആരോപണ വിധേയനും തൊടുപുഴ സ്റ്റേഷന് പരിധിയില്‍ വരുന്നില്ല. പരാതിക്കാരനും ആരോപണ വിധേയനും കരിമണ്ണൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് താമസിക്കുന്നത്. പരാതിയില്‍ കേസെടുക്കാതിരുന്ന ശ്രീമോന് തന്റെ അധികാര പരിധിക്കു പുറത്തുള്ള വിഷയമായിട്ടും അന്വേഷണം നടത്തുകയാണ് ചെയ്തത്.
സിവില്‍ കേസുകളില്‍ ഇടപെട്ട് കക്ഷികളെ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിക്കരുതെന്ന 2012ലെ ഡിജിപിയുടെ സര്‍ക്കുലറിന് വിരുദ്ധമാണ് ഇതെല്ലാം. എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാണ് ആരോപണങ്ങള്‍ അന്വേഷിക്കുന്നതെന്നും ആഭ്യന്തര വകുപ്പ് വിശദീകരിച്ചു. ഇത് നടപ്പാക്കാനാണ് ഇന്നലെ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: