ഇടുക്കി: മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒരുമാസം മുമ്പ് പൂര്‍ണ്ണമായും അടച്ച ഇടുക്കി സംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. ഇതിന് പിന്നാലെ കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രത്തിന്റെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചെങ്കിലും ഷട്ടര്‍ താഴ്ത്തുന്ന കാര്യം തീരുമാനമായിട്ടില്ല .
ഇന്നലെ രാവിലെ 11 മണിയോടെ ജലനിരപ്പ് 2387.50 അടി എത്തിയപ്പോഴാണ് അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ തുറന്നത്. സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ചെറുതോണി പുഴയിലേക്ക് ഇതുവഴി ഒഴുക്കിവിടുന്നത്. ഇന്നലെ വൈകിട്ട് അവസാനം വിവരംലഭിക്കുമ്പോള്‍ 2387.38 അടിയാണ് ജലനിരപ്പ്. 72,000 ലിറ്റര്‍ വെള്ളം ഒഴുകിയെത്തുമ്പോള്‍ മൂലമറ്റം പവര്‍ ഹൗസിലേക്ക് വൈദ്യുതി ഉല്‍പ്പാദനത്തിനായി 1.17 ലക്ഷം ലിറ്റര്‍ വെള്ളം സെക്കന്റില്‍ കൊണ്ടുപോകുന്നുണ്ട്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ .04 സെ.മീ. മഴയാണ് പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയത്. രണ്ട് ദിവസമായി പദ്ധതി പ്രദേശത്ത് മഴയും തീരെ കുറവാണ്.
വെള്ളിയാഴ്ച വൈകിട്ട് നാലിന് കളക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം ആദ്യം തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് കെഎസ്ഇബി ഇത് മാറ്റി വയ്ക്കുകയായിരുന്നു. വൈകിട്ട് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ഇന്നലെ രാവിലെ തുറക്കാന്‍ അനുമതി നല്കി. എന്നാല്‍ ഇതില്‍ എതിര്‍പ്പുമായി കളക്ടര്‍ എത്തുകയും രാത്രി 11 മണിയോടെ സമയം പുനക്രമീകരിക്കുകയും ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: