പാരിസ്: രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ മേധാവി മെങ് ഹോങ്വെ (64) യുടെ തിരോധാനത്തെക്കുറിച്ച് ദുരൂഹതയേറുന്നു.ഫ്രാന്‍സില്‍ നിന്ന് സ്വദേശമായ ചൈനയിലേക്കുള്ള യാത്രക്കിടെയാണ് മെങിനെ കാണാതായത്. ചൈനയിലെത്തിയ ഉടനെഅദ്ദേഹത്തെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്തിന് ചോദ്യം ചെയ്യുന്നുവെന്നത് അജ്ഞാതമാണ്. 2016 നവംബറിലാണ് ഇന്റര്‍പോളിന്റെ പ്രസിഡണ്ടായി അദ്ദേഹം സ്ഥാനമേറ്റത്
മെങിനെ കണ്ടെത്താന്‍ ഫ്രഞ്ച് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയെങ്കിലും ചൈന ഇക്കാര്യത്തില്‍ ഇതേവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫ്രാന്‍സില്‍ ഇന്റര്‍പോളിന്റെ ആസ്ഥാനമായ ലിയോണിലാണ് മെങും കുടുംബവും താമസിക്കുന്നത്. ഭീഷണിയുള്ളതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതായി ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സപ്തംബര്‍ 25 ന് കാണാതായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
മെങിന്റെ ചൈനാ സന്ദര്‍ശനം എന്തിനെന്നത് വ്യക്തമല്ല. ചൈനയുടെ പൊതുസുരക്ഷാ സഹമന്ത്രി കൂടിയാണ് മെങ്. അടുത്തയിടെയായി ചൈനയില്‍ ഉന്നതോദ്യോഗസ്ഥരുടെ തിരോധാനം കൂടിവരികയാണ്. തിരോധാനങ്ങളുടെ കാരണമാകട്ടെ അജ്ഞാതവും. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഉത്തരവിട്ട് മാസങ്ങള്‍ക്കകമാണ് ഏറെപ്പേരെയും കാണാതാവുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നായി കാണാതാവുന്ന വ്യക്തികളെയും കുറ്റവാളികളെയും കണ്ടെത്തുന്നതിനുള്ള അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയാണ് ഇന്റര്‍പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: