കൊല്ലം: ശബരിമലയില്‍ യുവതികളെത്തുന്നതോടെ സുരക്ഷയ്ക്ക് നിയോഗിക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് അസോസിയേഷന് വഴി പാര്‍ട്ടി ക്ലാസ്. വിവിധ ജില്ലാ ഘടകങ്ങളുടെ നേതൃത്വത്തില്‍ ഈ മാസം തന്നെ ക്ലാസുകള്‍ ആരംഭിക്കും. സെമിനാറുകള്‍, വ്യക്തിത്വ വികസനം, ശാക്തീകരണ കൂട്ടായ്മ എന്നിവയുടെ മറവിലാണ് ഇതിനായുള്ള ശ്രമം.
സര്‍ക്കാര്‍ നിലപാടില്‍ വനിതാ ഉദ്യോഗസ്ഥരില്‍ ഒരുവിഭാഗത്തിന് അതൃപ്തി ഉണ്ടായതിനാലാണ് സിപിഎം ആഭിമുഖ്യമുള്ള പോലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടില്‍ അധിഷ്ഠിതമായാണ് പരിപാടികളുടെ അജണ്ട. വിവിധ മേഖലകളിലെ പാര്‍ട്ടി അനുഭാവികളായ വനിതകളാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക.
യുവതി പ്രവേശനം ആചാരപരമായ കാര്യമാണെന്നിരിക്കെ വിശ്വാസികളെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കാട്ടി വിവിധ ജില്ലാഘടകങ്ങളെ രേഖാമൂലം വനിതാ ഉദ്യോഗസ്ഥര്‍ സമീപിച്ചിരുന്നു. ഈ സാഹചര്യം സേനയുടെ മനോവീര്യത്തെയും കാര്യമായി ബാധിക്കുമെന്ന ഭയം ആഭ്യന്തര വകുപ്പിനുണ്ട്. വിഷയത്തില്‍ തിരക്കിട്ട് തീരുമാനം വേണ്ടെന്ന് നിലപാടിലേക്ക് സിപിഎം എത്തിയിട്ടും ഉത്തരവുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിലപാട് ഉദ്യോഗസ്ഥരില്‍ അടിച്ചേല്‍പ്പിക്കാനാണ് നീക്കം.
തീര്‍ത്ഥാടക സുരക്ഷയ്ക്ക് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാ പോലീസുകാരെ നിയോഗിക്കാനും പോലീസ് നീക്കം തുടങ്ങി. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ, ദക്ഷിണേന്ത്യന്‍ സംസ്ഥാന പോലീസ് മേധാവിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്. തുലാമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ത്തന്നെ യുവതികള്‍ ശബരിമലയിലെത്താമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. എന്നാല്‍ വിഷയത്തില്‍ തമിഴ്നാട്, കര്‍ണാടക,സംസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അഞ്ഞൂറോളം വനിതാ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. എണ്ണം സംബന്ധിച്ച് അന്തിമരൂപമായിട്ടില്ല. നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങിയിടങ്ങളിലൊക്കെ വനിതകളെ നിയോഗിക്കും. കഴിഞ്ഞവര്‍ഷം അയ്യായിരത്തോളം പോലീസുദ്യോഗസ്ഥരാണ് ശബരിമല ജോലിക്കായി വിവിധ ഘട്ടങ്ങളില്‍ നിയോഗിക്കപ്പെട്ടിരുന്നത്. ഇക്കുറി അത് വര്‍ധിപ്പിച്ചേക്കും.
അഭിജിത്ത് എസ്.പേരകത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: