ചങ്ങനാശേരി: സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ചങ്ങനാശേരിയില്‍ നടന്ന നാമജപഘോഷയാത്രയില്‍ അണിചേര്‍ന്നത് പതിനായിരങ്ങള്‍. ചങ്ങനാശേരി നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കിയ ഘോഷയാത്ര സര്‍ക്കാരിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പായി. എന്‍എസ്എസ്, എസ്എന്‍ഡിപി, അയ്യപ്പസമാജം എന്നിവ ഉള്‍പ്പെടെ 17 സംഘടനകള്‍ ചേര്‍ന്നാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ശബരിമല തന്ത്രി കുടുംബവും പന്തളം രാജകുടുംബവും പരസ്യ പ്രതിഷേധത്തില്‍ പങ്കാളിയായി.
സുപ്രീംകോടതി വിധി വന്ന ശേഷം ആദ്യമായിട്ടാണ് തന്ത്രികുടുംബാംഗങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഭക്തരുടെ പ്രക്ഷോഭത്തില്‍ ആദ്യമായി എന്‍എസ്എസും നേരിട്ടിറങ്ങി. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ മതുമൂല വേഴയ്ക്കാപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ഇടയ്ക്ക് പെയ്ത മഴയെ അവഗണിച്ച് യുവതികള്‍ അടക്കമുള്ള സ്ത്രീകള്‍ ശരണമന്ത്രങ്ങള്‍ ഉച്ചത്തില്‍ ഉരുവിട്ടാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. സ്വാമി അയ്യപ്പന്റെ ചിത്രങ്ങളും അവര്‍ കയ്യിലേന്തി. സ്ത്രീകള്‍ക്ക് പിന്നിലായി അയ്യപ്പ വിഗ്രഹവുമായി രഥവും ഉണ്ടായിരുന്നു. അഞ്ചരയോടെ മന്നം ജങ്ഷനിലായിരുന്നു സമാപനം. സമാപന യോഗം എന്‍എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ചങ്ങനാശേരി താലൂക്ക് യൂണിയന് പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്തു.
ശബരിമല തന്ത്രി കുടുംബാംഗങ്ങളായ കണ്ഠര് മോഹനര്, കണ്ഠര് രാജീവര്, കണ്ഠര് മഹേഷ് മോഹനര്, പന്തളം രാജപ്രതിനിധി പി.ജി. ശശികുമാര വര്‍മ്മ, അയ്യപ്പസേവാ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് അക്കരീമണ് കാളിദാസ ഭട്ടതിരിപ്പാട്, ബിജെപി നേതാവ് ബി.രാധാകൃഷ്ണമേനോന്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.പി. രവി, അയ്യപ്പ സേവാസമാജം രക്ഷാധികാരി പി.എന്‍. ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറി കെ.എസ്. ഓമനക്കുട്ടന്, കെ.ജി. അനീഷ് (വിശ്വകര്‍മ്മസഭ), മോഹനന് (മണ്‍പാത്ര മഹാസഭ പ്രസിഡന്റ്), ഒ.ആര്. ഹരിദാസ്, രാജീവ് വെള്ളയ്ക്കല്‍, വിനോദ് കുമാര്‍ പെരുന്ന, ഷിബു എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: