ആറന്മുള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വസതിയിലേക്ക് യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. ലാത്തിച്ചാര്‍ജില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് പത്തനംതിട്ട ജില്ലയില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു.
ശബരിമലയില്‍ യുവതീപ്രവേശനത്തിനനുകൂലമായ ദേവസ്വം ബോര്‍ഡിന്റെയും പ്രസിഡന്റ് എ. പത്മകുമാറിന്റെയും നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. രാവിലെ പതിനൊന്നരയോടെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ പുത്തരിയാലിന്റെ ചുവട്ടില്‍നിന്ന് ആരംഭിച്ച പ്രകടനം പടിഞ്ഞാറെ നടയിലുള്ള പത്മകുമാറിന്റെ വസതിയിലേക്കു നീങ്ങി. അവിടെ പോലീസ് ബാരിക്കേഡ് കടന്ന് വീട്ടിലേക്കു നീങ്ങിയ പ്രവര്‍ത്തകരെ പത്തനംതിട്ട ഡിവൈഎസ്പി എസ്. റഫീക്കിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം തടഞ്ഞ് വളഞ്ഞിട്ടു മര്‍ദിച്ചു.
ലാത്തിച്ചാര്‍ജില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു, ജില്ലാ ജനറല്‍ സെക്രട്ടറി വിഷ്ണു മോഹന്‍, ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി പി.ആര്. ഷാജി, യുവമോര്‍ച്ച മീഡിയാ സെല്‍ സംസ്ഥാന കണ്‍വീനര്‍ ശ്രീരാജ് ശ്രീവിലാസം, ജില്ലാ സെക്രട്ടറി ജയകൃഷ്ണന്, ആറന്മുള മണ്ഡലം പ്രസിഡന്റ് ഹരീഷ്, ആറന്മുള പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി വിഷ്ണു, കോന്നി പഞ്ചായത്ത് സമിതി പ്രസിഡന്റ് വിഷ്ണുദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാരമായി പരിക്കേറ്റ അഡ്വ. പ്രകാശ് ബാബു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ചും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, ജനറല്‍ സെക്രട്ടറി ഷാജി ആര്.നായര്‍ എന്നിവര്‍ അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: