മട്ടന്നൂര്‍: പഴശ്ശി കനാല്‍ നവീകരിച്ച് വെള്ളം ഒഴുക്കിവിടാനുള്ള പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. ജില്ലയുടെ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് നാലു ദശകം മുമ്പ് ആരംഭിച്ച പഴശ്ശി കനാലിന്റെ നവീകരണമാണ് ഇഴഞ്ഞു നീങ്ങുന്നത്.
ഹരിത കേരള മിഷനില്‍ ഉള്‍പ്പെടുത്തി നവീകരിക്കാനുള്ള തീരുമാനമാണ് എങ്ങുമെത്താതെ ഫയലില്‍ കിടക്കുന്നത്. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍, ഹരിത കേരള മിഷന് പ്രതിനിധികള്‍, കര്‍ഷക സംഘടനപ്രതിനിധികള്‍ എന്നിവര്‍ വെളിയമ്പ്രയിലെ പഴശ്ശി പദ്ധതിപ്രദേശത്ത് നടത്തിയ ചര്‍ച്ചയിലാണ് കനാല്‍ നവീകരിക്കാന്‍ തീരുമാനമെടുത്തത്. തീരുമാനപ്രകാരം ഈ വര്‍ഷം ഡിസംബറിനകം പ്രധാന കനാലും ശാഖാ കനാലുകളും ശുചീകരിച്ച് അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്താനും ഇതുവരെ വെള്ളമെത്താത്ത പറശ്ശിനിക്കടവ്, മാഹി ഭാഗങ്ങളില്‍ വെള്ളമെത്തിക്കാനും പഴശ്ശി അണക്കെട്ടിനോട് ചേര്‍ന്നു കിടക്കുന്ന കനാല്‍ നന്നാക്കാനും തീരുമാനമെടുത്തിരുന്നു.
5 കോടിയോളം രൂപ ചെലവഴിച്ച് കനാല്‍ വഴി വെള്ളം ഒഴുക്കിവിടാനുള്ള തീരുമാനമാണ് ഇഴഞ്ഞു നീങ്ങുന്നത്. നിലവില്‍ പഴശ്ശി അണക്കെട്ടിനോട് ചേര്‍ന്നു കിടക്കുന്ന ചെറിയ ഷട്ടറുകള്‍ വഴിയാണ് കനാലിലേക്ക് വെള്ളം ഒഴുക്കിവിടുന്നത്. പഴശ്ശി കനാല്‍ പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് കാടുകയറിയ നിലയിലാണ്. വര്‍ഷങ്ങളായി കനാല്‍ ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കാത്തത് കാരണം വെള്ളം തുറന്നു വിട്ടാലും പാതിവഴിയില്‍ എത്തുമ്പോള്‍ തന്നെ പല വഴികളിലായി ഒഴുകുന്ന അവസ്ഥയാണ് ഉള്ളത്. കനാല്‍ നവീകരണം പൂര്‍ത്തീകരിക്കണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരും. ഇനിയുള്ള രണ്ട് മാസം കൊണ്ട് കനാല്‍ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ള പ്രയാസമാണ്പദ്ധതിക്ക് പ്രധാനമായും തടസ്സമാവുന്നത്. പഴശ്ശി പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കനാല്‍ വഴി ജലസേചനം നടത്തിയെങ്കിലും നിര്‍മ്മാണത്തിലെ അപാകതകാരണം കനാല്‍ വഴി ഒഴുകി വരുന്ന വെള്ളം ആവശ്യത്തിന് കൃഷിയിടങ്ങളില്‍ എത്തുന്നത് നിലച്ചതോടെയാണ് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഉദ്ഘാടനം ചെയ്ത പദ്ധതിയെ കൃഷിക്കാര്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: