തളിപ്പറമ്പ്: തളിപ്പറമ്പ് തഹസില്‍ദാര്‍ക്കും ഉദയഗിരി വില്ലേജ് ഓഫീസര്‍ക്കുമെതിരെ താലൂക്ക് വികസനസമിതി യോഗത്തില്‍ പരസ്യമായ അഴിമതിയാരോപണം. ഇന്നലെ രാവിലെ ചേര്‍ന്ന വികസന സമിതി യോഗത്തിലാണ് നെടുവോട്പരപ്പ ജനകീയ വികസന സമിതി ചെയര്മാന് ഒ.കെ.സിറാജുദ്ദീന് ഇരുവര്‍ക്കുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ആഞ്ഞടിച്ചത്. ക്വാറി മാഫിയക്കനുകൂലമായ നിലപാടുകളാണ് ഇരുവരും സ്വീകരിക്കുന്നതെന്നും 2016 മുതല്‍ തങ്ങള്‍ നല്‍കിവരുന്ന പരാതികളില്‍ ആവശ്യമായ അന്വേഷണം നടത്താന്‍ തയ്യാറാവാതെ ക്വാറി മുതലാളിയുടെ ആവശ്യാര്‍ത്ഥമാണ് ഇരുവരും പ്രവര്‍ത്തിക്കുന്നതെന്ന് സിറാജുദ്ദീന് ആരോപിച്ചു. മൂന്ന് വര്‍ഷം മുമ്പ് തങ്ങള്‍ തന്ന പരാതികള്‍ കളക്ട്രേറ്റിലേക്കും വില്ലേജിലേക്കും തട്ടിക്കളിക്കുകയും ക്വാറി ഉടമക്ക് വേണ്ടി സെക്കന്റുകള്‍ക്കുള്ളില്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കുകയുമാണ് തഹസില്‍ദാറും വില്ലേജ് ഓഫീസറും ചെയ്യുന്നതെന്നും പ്രദേശത്ത് ഒരിക്കലും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്കിയ വില്ലേജ് ഓഫീസര്‍ക്കെതിരെ അന്വേഷണം വേണമെന്നും തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി സിറാജുദ്ദീന് ആവശ്യപ്പെട്ടു.
ജനകീയ സമിതി ഭാരവാഹികളായ ജോസഫ് കച്ചറയില്‍, പഞ്ചായത്തംഗം ഫ്രാന്‍സിസ് മ്രാലയില്‍, കെ.ടി.ജോസഫ്, മനു മാത്യു, പ്രകാശ് വട്ടമല എന്നിവരും എഴുന്നേറ്റുനിന്ന് സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ വികസന സമിതി യോഗം ബഹളത്തില്‍ മുങ്ങി. അധ്യക്ഷത വഹിച്ച തളിപ്പറമ്പ് നഗരസഭാ ചെയര്മാന് അള്ളാംകുളം മഹമ്മൂദ് പ്രശ്നത്തില്‍ ഇടപെട്ടു സംസാരിച്ചുവെങ്കിലും ജനകീയസമിതി പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. ഒടുവില്‍ ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ഉദയഗിരി വില്ലേജ് ഓഫീസറെ മാറ്റിനിര്‍ത്തി തഹസില്‍ദാര്‍ തന്നെ വിദഗ്്ദ്ധരുടെ സഹായത്തോടെ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന തീരുമാനം എടുത്തതോടെയാണ് ബഹളം അടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: