രത്ലം: യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധി എഴുതിനല്‍കിയിരുന്ന പ്രസംഗങ്ങളുമായിട്ടാണ് മുൻ പ്രധാനമന്ത്രി മന്മോഹന് സിംഗ് വിദേശയാത്രകൾക്ക് പോയിരുന്നതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. മധ്യപ്രദേശില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷായുടെ പരിഹാസം.
പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം വിദേശയാത്ര നടത്തുന്നതിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് മന്മോഹന് സിങ്ങിനെ അമിത് ഷാ പരിഹസിച്ചത്.
മൗനി ബാബയായ മന്മോഹന് സിങ്ങും ധാരാളം വിദേശയാത്രനടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് നല്‍കിയിട്ടുള്ള കുറേ പേപ്പറുകളുമായി വിദേശത്തേക്ക് പോകും. തുടർന്ന് അവിടെ അത് വായിച്ചതിന് ശേഷം തിരികെപ്പോരും. ഒരവസരത്തില്‍ മലേഷ്യയില്‍ വായിക്കേണ്ട പ്രസംഗം തായ്ലാന്ഡിലും അവിടെ വായിക്കേണ്ടത് മലേഷ്യയിലും വായിച്ചുവെന്നും അമിത് ഷാ പരിഹസിച്ചു.
എന്നാല്‍ മോദി വിദേശത്തേക്ക് പോവുകയാണെങ്കില്‍ അവിടങ്ങളില്‍ നിരവധി ആളുകളാണ് മുദ്രാവാക്യങ്ങള്‍ വിളിച്ച് തടിച്ചുകൂടുന്നത്. മോദിക്കുവേണ്ടിയോ ബിജെപിക്ക് വേണ്ടിയോ അല്ല അവര്‍ മുദ്രാവാക്യങ്ങളുയര്‍ത്തുന്നത്. മറിച്ച് 125 കോടിവരുന്ന ഇന്ത്യക്കാര്‍ക്കുള്ള ബഹുമാനമാണ് അവര്‍ നല്‍കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: